ന്യൂഡല്‍ഹി: ഹാദിയ പഠനം തുടരട്ടെയെന്ന് സുപ്രീം കോടതി. അച്ഛന്റെ സംരക്ഷണയില്‍ കഴിയാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പഠനം പൂര്‍ത...
ന്യൂഡല്‍ഹി: ഹാദിയ പഠനം തുടരട്ടെയെന്ന് സുപ്രീം കോടതി. അച്ഛന്റെ സംരക്ഷണയില്‍ കഴിയാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പഠനം പൂര്‍ത്തിയാക്കാന്‍ രക്ഷാകര്‍ത്താവിനെ പോലെ കോടതിയുടെ നിര്‍ദ്ദേശമുണ്ടായത്. തല്‍ക്കാലം അച്ഛനൊപ്പവും ഭര്‍ത്താവിനൊപ്പവും അയയ്‌ക്കേണ്ടെന്നു പരമോന്നത നീതിപീഠം തീരുമാനിക്കുകയായിരുന്നു.
ഭര്‍ത്താവ് ഷെഫീന്‍ ജഹാന്റെയും അച്ഛന്‍ അശോകന്റെയും വാദങ്ങള്‍ കേട്ട കോടതി അക്കാര്യങ്ങളില്‍ തീരുമാനമെടുത്തില്ല. മാത്രമല്ല, വിവാഹം റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിയിലേക്കും ബെഞ്ച് കടന്നില്ല.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്, ബെഞ്ചില്‍ ചീഫ് ജസ്റ്റിസിനൊപ്പം എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് മറ്റു ജഡ്ജിമാര്‍.
ഷെഫിന്‍ ജഹാന്റെ അഭിഭാകന്‍ കപില്‍ സിബലിന്റെയും ഹാദിയയയുടെ അച്ഛന്റെ അഭിഭാഷകന്‍ ശ്യാം ദിവാന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ഹാദിയയെ സുപ്രീം കോടതി കേട്ടത്.
45 മിനിട്ട് കോടതി ഹാദിയയ്ക്കു പറയാനുള്ള കാര്യങ്ങള്‍ കേട്ടു. പതിനൊന്നു മാസമായി താന്‍ തടവില്‍ കഴിയുകയാണെന്ന് ഹാദിയ കോടതിയോട് പറഞ്ഞു.
അഞ്ചു മാസം കോടതിയുടെ സംരക്ഷണയിലും അഞ്ചു മാസം അച്ഛന്റെ സംരക്ഷണയിലും കഴിഞ്ഞു. തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് കോടതിയോട് ഹാദിയ പറഞ്ഞു.
ഇസ്ലാം മതത്തില്‍ തുടരണമെന്നും ഡോക്ടറായി പ്രാക്ടീസ് ചെയ്യണമെന്നും ഹാദിയ കോടതിയെ അറിയിച്ചു. ഹാദിയയോട് പഠനത്തെ കുറിച്ചും ഭാവിയെക്കുറിച്ചുമെല്ലാം കോടതി ചോദിച്ചു.
തുടര്‍ന്നാണ് ഭര്‍ത്താവിനൊപ്പവും അച്ഛനൊപ്പവും അയയ്ക്കില്ലെന്നും പഠനം തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചത്.
കേരള സര്‍ക്കാരിനായിരിക്കും ഹാദിയയുടെ പഠനത്തിന്റെ ഉത്തരവാദിത്തം. പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണം.
സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഹാദിയ പഠിക്കുന്ന സേലത്തെ ശിവരാജ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണം. കോളേജിനു സമീപത്തുള്ള ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാം. കോളേജിന്റെയും ഹോസ്റ്റലിന്റെയും നിയമങ്ങള്‍ അനുസരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
കനത്ത സുരക്ഷയില്‍ ബുള്ളറ്റ്പ്രൂഫ് കാറിലാണ് ഹാദിയയെ കേരള ഹൗസില്‍ നിന്ന് സുപ്രീം കോടതിയില്‍ എത്തിച്ചത്.
ഹാദിയയുടെ ഭര്‍ത്താന് ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്റെ അഭിഭാഷകന്‍ വാദിച്ചു. ദുര്‍ബലമായ മാനസിക നിലയുള്ളയാളാണ് ഹാദിയ, വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല തുടങ്ങിയ കാര്യങ്ങളും അച്ഛന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു.
ഷെഫിന്‍ ജഹാന് ഐഎസ് ബന്ധമുണ്ടെന്ന് വാദത്തിനിടെ എന്‍ഐഎയും കോടതിയില്‍ വാദിച്ചു. എന്നാല്‍, ഷെഫിന്‍ ജാഹാനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇരുവരുടെയും വാദങ്ങളെ എതിര്‍ത്തു. ഹാദിയയെ കള്‍ക്കണമെന്നാണ് കപില്‍ സിബല്‍ കോടതിയോട് പറഞ്ഞത്.
Keywords: Hadiya case, Supreme court, NIA
COMMENTS