മുംബയ് : മൂന്നു വര്‍ഷം നീണ്ട പിണക്കത്തിനൊടുവില്‍, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും കൈകോര്‍ത്തു മത്സര...
മുംബയ് : മൂന്നു വര്‍ഷം നീണ്ട പിണക്കത്തിനൊടുവില്‍,
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും കൈകോര്‍ത്തു മത്സരിക്കും.
ആകെയുള്ള 48 സീറ്റില്‍ 25 സീറ്റുകളില്‍ ബിജെപിയും 23 സീറ്റുകളില്‍ ശിവസേനയും മത്സരിക്കാന്‍ ധാരണയായി. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ.
സംസ്ഥാനത്ത് ഈ വര്‍ഷം തന്നെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റു സഖ്യകക്ഷികള്‍ക്കു നല്കുന്ന സീറ്റില്‍ ബാക്കി വരുന്നത് ബിജെപിയും ശിവസേനയും തുല്യമായി വീതിച്ചെടുക്കാനും ധാരണയായെന്ന് ഇരു നേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സീറ്റുവിഹിത്തിന്റെ കാര്യം വ്യക്തമാക്കിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസാണ്. മഹാരാഷ്ട്രയില്‍ ശിവസേന മാറിനില്‍ക്കുന്നത് ബിജെപിക്കു കടുത്ത തലവേദനയുണ്ടാക്കിയിരുന്നു. ശിവസേന യുപിഎ പക്ഷത്തേയ്ക്ക് അടുക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ മഹാരാഷ്ട്രയിലാണ്. അതുകൊണ്ടു തന്നെ ഇവിടുത്തെ 48 ലോക് സഭാ സീറ്റുകള്‍ പിടിക്കാന്‍ എന്തു വില കൊടുക്കാനും ബിജെപി തയ്യാറായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 26 സീറ്റിലും ശിവസേന 22 സീറ്റിലുമായിരുന്നു മല്‍സരിച്ചത്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു വിഭജനത്തില്‍ ധാരണയാവാത്തതിനെ തുടര്‍ന്ന് ഇരു പാര്‍ട്ടികളും വെവ്വേറെ മത്സരിച്ചിരുന്നു. 288 നിയമസഭാ സീറ്റുകളില്‍ 123 ല്‍ വിജയിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 63 സീറ്റുകളാണ് ശിവസേനയ്ക്കു കിട്ടിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം തികയാതെ വന്നതോടെ ബിജെപി വീണ്ടും ശിവസേനയെ ശരണം പ്രാപിച്ചു. പിന്നെയും സഖ്യമായെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഏറ്റവും വലിയ വിമര്‍ശകരായി ശിവസേന മാറിയിരുന്നു.
ഇക്കുറി പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും എന്‍സിപിയും സഖ്യത്തിന് നീക്കമാരംഭിച്ചതോടെയാണ് ശിവസേനയും ബിജെപിയും കൈകോര്‍ക്കാന്‍ കാരണമായത്.
COMMENTS