ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ഏഴാം തീയതി മുംബയ് ആകാശത്ത് രണ്ടു വിമാനങ്ങള്‍ മുഖാമുഖം വന്നു. ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്കെന്നാണ് ഡയറക്ടറേറ്റ് ജന...
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ഏഴാം തീയതി മുംബയ് ആകാശത്ത് രണ്ടു വിമാനങ്ങള്‍ മുഖാമുഖം വന്നു. ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്കെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നല്കുന്ന വിവരം.
എയര്‍ വിസ്താരയുടെയും എയര്‍ ഇന്ത്യയുടെയും വിമാനങ്ങളാണ് രാത്രി എട്ടുമണിയോടെ മുഖാമുഖം വന്നത്. ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ ആകാശത്തുണ്ടായ ഏറ്റവും അപകടകരമായ സ്ഥിതിയെന്നാണ് ഇതിനെക്കുറിച്ച് ഡി.ജി.സി.എ പ്രതികരിച്ചത്.
ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ രണ്ടു വിസ്താരയുടെ പൈലറ്റുമാരെ ഗ്രൗണ്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, എയര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ആവശ്യപ്പെട്ട ഉയരത്തിലാണ് തങ്ങളുടെ പൈലറ്റുമാര്‍ പറന്നതെന്നും അവര്‍ക്കു പിഴവൊന്നും പറ്റിയിട്ടില്ലെന്നുമാണ് എയര്‍ വിസ്താരയുടെ വിശദീകരണം.
എയര്‍ ഇന്ത്യയുടെ എ 319 വിമാനം മുംബയില്‍ നിന്ന് ഭോപ്പാലിലിലേക്ക് പോവുകയായിരുന്നു. 27,000 അടി ഉയരത്തിലായിരുന്നു വിമാനം.
വിസ്താരയുടെ എ 320 നിയോ ഡല്‍ഹിയില്‍ നിന്ന് പുണെയിലേക്കു പോവുകയായിരുന്നു. ഈ വിമാനത്തോട് 29,000 അടി ഉയരത്തിലായിരുന്നു പറക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പൈലറ്റുമാര്‍ വിമാനത്തെ 27,100 അടിയിലേക്കു താഴ്ത്തി പറത്തുകയായിരുന്നു.
സെക്കന്‍ഡുകള്‍ മുന്‍പാണ് വിമാനങ്ങള്‍ ഇത്രയും അപകടകരമായ നിലയിലാണെന്ന് എടിസിക്കു വ്യക്തമായത്. അപ്പോള്‍ വിമാനങ്ങള്‍ തമ്മിലുള്ള അകലം 2.8 കിലോ മീറ്റര്‍ മാത്രമായിരുന്നു. ആകാശത്തെ കൂട്ടിമുട്ടല്‍ ഒഴിവാക്കല്‍ സംവിധാനം (ടിസിഎഎസ്) അലാറം രണ്ടു വിമാനങ്ങളുടെയും കോക് പിറ്റില്‍ മുഴങ്ങി.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതരും വിസ്താര പൈലറ്റുമാരും തമ്മിലുള്ള ആശയക്കുഴപ്പമാണ് ഇത്തരമൊരു സ്ഥിതിക്കു കാരണമായതെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ നല്കുന്ന സൂചന.
ഗുരുതരമായ വീഴ്ചയാണുണ്ടായിരിക്കുന്നതെന്നും ശക്തമായ നടപടി ഉണ്ടാവുമെന്നും ഡി.ജി.സി.എ വൃത്തങ്ങള്‍ പറയുന്നു.
COMMENTS