ഇസ്ലാമാബാദ്: സിന്ധുനദീജല കരാർ പ്രകാരം പാക്കിസ്ഥാന് അവകാശപ്പെട്ട ജലം ഉറപ്പാക്കാൻ സൈനികപരമായത് ഉൾപ്പെടെയുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന്...
ഇസ്ലാമാബാദ്: സിന്ധുനദീജല കരാർ പ്രകാരം പാക്കിസ്ഥാന് അവകാശപ്പെട്ട ജലം ഉറപ്പാക്കാൻ സൈനികപരമായത് ഉൾപ്പെടെയുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പാക്ക് സൈന്യത്തിന്റെ മുന്നറിയിപ്പ്. ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് ഫീൽഡ് മാർഷൽ അസിം മുനീറിന്റെ അധ്യക്ഷതയിൽ ചേർന്ന 276-ാമത് കോർ കമാൻഡർമാരുടെ യോഗത്തിലാണ് പാക്ക് സൈന്യം ഇന്ത്യക്കെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന്, പാക്കിസ്ഥാനെതിരെയുള്ള ശിക്ഷാനടപടിയുടെ ഭാഗമായി 1960-ലെ സിന്ധുനദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നദീജല തർക്കം ഇപ്പോൾ യുദ്ധഭീഷണിയുടെ വക്കിലെത്തിച്ചിരിക്കുന്നത്.ഇന്ത്യ വെള്ളം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത് "യുദ്ധപ്രഖ്യാപനമായി" കണക്കാക്കുമെന്നാണ് പാക്കിസ്ഥാൻ നാഷണൽ സെക്യൂരിറ്റി കമ്മറ്റിയുടെ തീരുമാനം. ഇതിന് സൈന്യം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തികടന്നുള്ള ഭീകരവാദം പാക്കിസ്ഥാൻ പൂർണ്ണമായും അവസാനിപ്പിക്കാതെ കരാർ പുനഃസ്ഥാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.
ഭീകരവാദവും നദീജല കരാറും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.രാജ്യത്തെ കൃഷിയുടെ ഭൂരിഭാഗവും സിന്ധുനദിയെ ആശ്രയിക്കുന്നതിനാൽ കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടി പാക്കിസ്ഥാനെ കടുത്ത ജലക്ഷാമത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കാലവർഷക്കാലത്ത് പാക്കിസ്ഥാന് ഇന്ത്യ നൽകിയിരുന്ന പ്രളയ മുന്നറിയിപ്പുകൾ അവസാനിപ്പിച്ചതും, നദീതടത്തിൽ സവാൽകോട്ട്, രത്‌ലെ തുടങ്ങിയ വൻകിട ജലവൈദ്യുത പദ്ധതികളുമായി ഇന്ത്യ മുന്നോട്ട് പോകുന്നതും പാക്കിസ്ഥാന്റെ ആശങ്ക വർദ്ധിപ്പിക്കുന്നു. പ്രതിസന്ധി പരിഹരിക്കാൻ പാക്കിസ്ഥാൻ യുഎൻ രക്ഷാസമിതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Key Words : Indus Water Treaty, Pakistan, India

COMMENTS