കൊളംബോ: ശ്രീലങ്കയിലെ നെഗോംബോ ജയിലിൽ തടവുകാർ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ 25 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രഥമിക വിവര...
കൊളംബോ: ശ്രീലങ്കയിലെ നെഗോംബോ ജയിലിൽ തടവുകാർ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ 25 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രഥമിക വിവരം. കൊല്ലപ്പെട്ടവരിൽ നാല് ജയിൽ ജീവനക്കാരും ഉൾപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ ജയിൽ കലാപമാണിത്. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്.
തിങ്കളാഴ്ച രാവിലെ തടവുകാർ ജയിൽ ജീവനക്കാരുടെ ആയുധങ്ങൾ പിടിച്ചെടുത്തതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണാതീതമായത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ നൂറോളം പേരെ നെഗോംബോ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്.
ജയിലിനുള്ളിൽ അക്രമം പടർന്നതോടെ ജീവനിൽ ഭയന്ന വനിതാ തടവുകാർ തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറി പ്രതിഷേധിച്ചു. എന്നാൽ, കനത്ത ഭാരം താങ്ങാനാവാതെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണത് കൂടുതൽ പരിഭ്രാന്തി പരത്തി. ഇതിൽ ചില വനിതാ തടവുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
സ്ഥിതിഗതികൾ ശാന്തമാക്കാൻ പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെയും വ്യോമസേനയെയും വിന്യസിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ജയിൽ പരിസരത്ത് നിരീക്ഷണം നടത്തുന്നത്.കപ്പാസിറ്റിയിൽ കൂടുതൽ തടവുകാരെ പാർപ്പിച്ചിരിക്കുന്നതാണ് ശ്രീലങ്കൻ ജയിലുകളിൽ ഇത്തരം കലാപങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ശ്രീലങ്കൻ നിയമമന്ത്രി ഹർഷാന നായകക്കരെ ഉത്തരവിട്ടിട്ടുണ്ട്.
Key Words :Sri Lanka, Prison Riot, Injury

COMMENTS