കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി നൽകിയ ലൈംഗികാധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പിലേക്കു നീങ്ങുന്നു. ബോബി ചെമ്മണ്ണൂർ...
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി നൽകിയ ലൈംഗികാധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പിലേക്കു നീങ്ങുന്നു. ബോബി ചെമ്മണ്ണൂർ നിരുപാധികം മാപ്പ് പറഞ്ഞ സാഹചര്യത്തിൽ പരാതി പിൻവലിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി നടി വെള്ളിയാഴ്ച ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
ഇതോടെ എറണാകുളം സെഷൻസ് കോടതിയിൽ തുടരുന്ന നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് മൂന്ന് ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുമെന്നും തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും നടി നേരത്തേ വ്യക്തമാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് പരാതി പിൻവലിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ട് സത്യവാങ്മൂലം സമർപ്പിച്ചത്.
പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലുമായി നിരന്തരം ലൈംഗികാധിക്ഷേപപരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയെ തുടർന്ന് 2025 ജനുവരി 8-നാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ബിഎൻഎസ് 75(1)(4) വകുപ്പുകളും ഐടി ആക്ട് 67-ാം വകുപ്പും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യം നിഷേധിച്ച കോടതി, പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നതായി വിലയിരുത്തി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
തുടർന്ന് ഹൈക്കോടതിയെ സമീപിച്ച ബോബി ചെമ്മണ്ണൂരിന് ഏതാനും ദിവസങ്ങൾക്കുശേഷം ജാമ്യം ലഭിച്ചെങ്കിലും, അദ്ദേഹത്തിന്റെ പരാമർശങ്ങളെയും പെരുമാറ്റത്തെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
ജാമ്യം ലഭിച്ച ദിവസം ജയിലിൽ നിന്ന് പുറത്തിറങ്ങാതെ, റിമാൻഡ് തടവുകാരെ സഹായിക്കാനാണ് ഒരു ദിവസം കൂടി ജയിലിൽ കഴിഞ്ഞതെന്ന ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണവും വിവാദമായിരുന്നു.
തുടർന്ന് അഭിഭാഷകരെ വിളിച്ചുവരുത്തി ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ജാമ്യം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പിന്നീട് നിരുപാധികം മാപ്പ് പറയാൻ തയ്യാറാണെന്ന് അറിയിച്ചതോടെയാണ് കോടതി നിലപാട് മയപ്പെടുത്തിയത്. ഇതിനിടെ നടിയോടും കുടുംബത്തോടും മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ പ്രസ്താവനകൾ നടിക്കും കുടുംബത്തിനും മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തിരിച്ചറിഞ്ഞെന്നും, അതിന് പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
തന്റെ മാപ്പപേക്ഷ പരിഗണിച്ച് കേസ് പിൻവലിക്കണമെന്ന അഭ്യർഥനയും അദ്ദേഹം മുന്നോട്ടുവച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വിചാരണയ്ക്കിടെ നടിയുടെ അഭിഭാഷകൻ അഡ്വ. സക്കീർ ഹുസൈൻ സത്യവാങ്മൂലം സമർപ്പിച്ച്, നിരുപാധികം മാപ്പ് പറഞ്ഞ സാഹചര്യത്തിൽ കേസ് തീർപ്പാക്കുന്നതിൽ പരാതിക്കാരിക്ക് എതിർപ്പില്ലെന്ന് കോടതിയെ അറിയിച്ചു.
അതേസമയം, കേസെടുത്ത പൊലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാനുണ്ട്. ആ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമാകും കേസ് അന്തിമമായി റദ്ദാക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി തീരുമാനമെടുക്കുക.
Key Words : Bobby Chemmannur, Sexual Harassment case

COMMENTS