ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവിനെ തുടർന്ന് രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾ ഒരുങ്ങുന്നതായി റിപ്പോ...
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവിനെ തുടർന്ന് രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. സൗദി അറേബ്യ ക്രൂഡ് ഓയിൽ വില കുറച്ചതും എണ്ണക്കമ്പനികളുടെ ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപായി, അതായത് ജൂലൈ 20-ന് മുൻപ് തന്നെ പൊതുമേഖലാ എണ്ണക്കമ്പനികൾ വിലക്കുറവ് പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് മുൻപ് ബാരലിന് 120 ഡോളർ വരെ ഉയർന്ന അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില നിലവിൽ 70 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. ഇതോടൊപ്പം ഏഷ്യൻ വിപണികൾക്കായി സൗദി അറേബ്യ ഇന്ധനവില കുറച്ചത് ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇത് കമ്പനികളുടെ ഉൽപ്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
നിലവിലെ സൂചനകൾ പ്രകാരം ജൂലൈ മൂന്നാം വാരത്തോടെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരാനാണ് സാധ്യത. പാർലമെന്റ് സമ്മേളനത്തിന് തൊട്ടുമുൻപ് ഈ പ്രഖ്യാപനം നടത്തി ജനങ്ങൾക്ക് ആശ്വാസം നൽകാനാണ് എണ്ണക്കമ്പനികൾ ലക്ഷ്യമിടുന്നത്. നേരത്തെ പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായ സമയത്ത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതിനെ തുടർന്നാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കേണ്ടി വന്നത്. എന്നാൽ വിപണി അനുകൂലമായതോടെ വില കുറയ്ക്കാനുള്ള നടപടികളിലേക്ക് കമ്പനികൾ കടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം, സ്വകാര്യ എണ്ണ വിതരണക്കാരായ നയാര എനർജി ജൂലൈ 1 മുതൽ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചിട്ടുണ്ട്. ആഗോള വിപണിയിലെ വിലയിടിവ് കാരണം പൊതുമേഖലാ എണ്ണക്കമ്പനികളുടെ സഞ്ചിത നഷ്ടം 75,000 കോടി രൂപയിൽ നിന്നും 50,000 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യം അടുത്ത കുറച്ചു ദിവസങ്ങൾ കൂടി തുടർന്നാൽ കമ്പനികൾക്ക് നഷ്ടം പൂർണ്ണമായി നികത്താനും ജനങ്ങൾക്ക് അനുകൂലമായി വില കുറയ്ക്കാനും സാധിക്കും. പൊതുമേഖലാ കമ്പനികളായ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയും ഉടൻ തന്നെ ഇതേ മാതൃകയിൽ വില കുറയ്ക്കുമെന്നാണ് സാധാരണക്കാർ പ്രതീക്ഷിക്കുന്നത്.
Key Words : Petrol , Diesel Price, Parliament Session

COMMENTS