ടെഹ്‌റാൻ: കൊല്ലപ്പെട്ട ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭൗതികശരീരം ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്കും ചടങ്ങുകൾക്കും ശേഷ...
ടെഹ്‌റാൻ: കൊല്ലപ്പെട്ട ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭൗതികശരീരം ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്കും ചടങ്ങുകൾക്കും ശേഷം സംസ്‌കാരത്തിനായി അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദിൽ എത്തിച്ചു. ഇന്ന് രാവിലെയാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം വടക്കുകിഴക്കൻ ഇറാൻ്റെ പുണ്യനഗരമായ മഷ്ഹദിലെ വിമാനത്താവളത്തിൽ ഇറങ്ങിയത്.
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ജൂലൈ 4-നാണ് ആറ് ദിവസം നീണ്ടുനിന്ന ഔദ്യോഗിക വിലാപയാത്രകൾക്ക് തുടക്കമായത്. തുടർന്ന് ഷിയാ തീർത്ഥാടന കേന്ദ്രമായ കൊം നഗരത്തിലും, ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫ്, കർബല എന്നിവിടങ്ങളിലും ലക്ഷക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തിൽ വിലാപയാത്രകൾ നടന്നു. ഇതിനുശേഷമാണ് ഭൗതികശരീരം അന്ത്യവിശ്രമത്തിനായി മഷ്ഹദിൽ എത്തിച്ചത്.ഷിയാ മുസ്‌ലിംകളുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മഷ്ഹദിലെ പ്രശസ്തമായ ഇമാം റെസ മസ്ജിദിൽ വെച്ചാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. തന്റെ ഭൗതികശരീരം ജന്മനാടായ മഷ്ഹദിൽ തന്നെ സംസ്‌കരിക്കണമെന്നത് ഖമനയിയുടെ വ്യക്തിപരമായ ആഗ്രഹമായിരുന്നു.
1989 മുതൽ 36 വർഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖമനയി, 2026 ഫെബ്രുവരി 28-ന് ടെഹ്‌റാനിലെ അദ്ദേഹത്തിന്റെ വസതിക്ക് നേരെ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. യുദ്ധസാഹചര്യങ്ങൾ കാരണം നാല് മാസത്തോളം വൈകിയാണ് സംസ്‌കാര ചടങ്ങുകൾ സംഘടിപ്പിച്ചത്. ഖമനയിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയിയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാലും ആക്രമണത്തിൽ പരിക്കേറ്റതിനാലും അദ്ദേഹം പൊതുവേദികളിൽ നിന്നും ഈ സംസ്‌കാര ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കുകയാണ്.
Key Words : Ayatollah Ali Khamenei, Funeral, Mashhad, Iran

COMMENTS