തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങൾ തങ്ങളുടെ ഇരിപ്പിടങ്ങളിൽ ഇരുന്ന് പറയുന്ന കാര്യങ്ങൾ 'ഓഫ് ദി റെക്കോർഡ്' ആണെന്നും, എഴുന്നേറ്റ് നിന്ന് ഔ...
തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങൾ തങ്ങളുടെ ഇരിപ്പിടങ്ങളിൽ ഇരുന്ന് പറയുന്ന കാര്യങ്ങൾ 'ഓഫ് ദി റെക്കോർഡ്' ആണെന്നും, എഴുന്നേറ്റ് നിന്ന് ഔദ്യോഗികമായി പറയുന്ന കാര്യങ്ങൾ മാത്രമേ സഭാ രേഖകളിൽ ഉൾപ്പെടുത്തുകയുള്ളൂ എന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി നൽകണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ ഈ വിശദീകരണം.
ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ജൂൺ 29-ന് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. ഈ ആവശ്യത്തോട് അനുകൂലമായ രീതിയിൽ, വിഷയം "സർക്കാർ പരിശോധിച്ച് തീരുമാനമെടുക്കും" എന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗികമായി മൈക്കിലൂടെ മറുപടി നൽകിയത്. എന്നാൽ മറുപടി നൽകിയ ശേഷം സീറ്റിൽ വന്നിരുന്ന്, അടുത്തിരുന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയോട് "ഒരു കാരണവശാലും അവധി കൊടുക്കില്ല" എന്ന് മുഖ്യമന്ത്രി രഹസ്യമായി പറയുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഈ ഇരുന്നുള്ള പ്രതികരണം സഭയിലെ ഓപ്പൺ മൈക്കിലൂടെ പുറത്തുവരികയും ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച് "ഇത്രയേ ഉള്ളൂ വിശ്വാസ്യത" എന്ന പരിഹാസവുമായി സി.പി.എം അനുകൂല പ്രൊഫൈലുകൾ രംഗത്തെത്തിയതോടെ വിഷയം വലിയ രാഷ്ട്രീയ വിവാദമായി മാറി.
ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് സ്പീക്കർ സഭയിലെ ചട്ടങ്ങൾ ഓർമ്മിപ്പിച്ചത്. മൈക്ക് ഓൺ ആണെങ്കിൽ പോലും, ഔദ്യോഗികമായി അല്ലാതെ സീറ്റിലിരുന്ന് പരസ്പരം സംസാരിക്കുന്ന കാര്യങ്ങൾക്ക് നിയമസാധുതയില്ലെന്നും, അത് സഭാ രേഖകളുടെ ഭാഗമാകില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പൊതുവേ പോസിറ്റീവായി പ്രതികരിക്കുന്ന വ്യക്തിയാണെന്നും മുഖ്യമന്ത്രിയെക്കുറിച്ച് തനിക്ക് വ്യക്തിപരമായി അങ്ങനെയൊരു അഭിപ്രായമില്ലെന്നും സ്പീക്കർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Key Words : Speaker Thiruvanchoor Radhakrishnan, VD Satheesan, Mike Controversy

COMMENTS