ന്യൂഡൽഹി: ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ അസാധാരണമാംവിധം ദുർബലമായ നിലയിലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ജൂൺ ആദ്യ...
ന്യൂഡൽഹി: ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ അസാധാരണമാംവിധം ദുർബലമായ നിലയിലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ജൂൺ ആദ്യവാരത്തിൽ കേരളത്തിൽ എത്തിയ മൺസൂൺ തുടക്കത്തിൽ പ്രതീക്ഷ നൽകിയെങ്കിലും, നിലവിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ പെയ്യാതെ സ്തംഭിച്ചു നിൽക്കുകയാണ്. ജൂൺ പകുതി പിന്നിടുമ്പോൾ രാജ്യത്താകെ 38% മുതൽ 64% വരെ മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മധ്യ ഇന്ത്യയിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും കടുത്ത വറൾച്ചമൺസൂണിന്റെ ഈ മെല്ലെപ്പോക്ക് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മധ്യ ഇന്ത്യയെയും പടിഞ്ഞാറൻ സംസ്ഥാനങ്ങളെയുമാണ്.
സാധാരണ ലഭിക്കേണ്ട മഴയിൽ 62 ശതമാനത്തോളം കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. ഗുജറാത്തിൽ ജൂൺ ആദ്യ പകുതിയിൽ പെയ്യേണ്ട മഴയിൽ 75 ശതമാനത്തിന്റെ കുറവുണ്ടായി. മഹാരാഷ്ട്രയിലും സമാനമായ വരണ്ട കാലാവസ്ഥയാണ് തുടരുന്നത്. പസഫിക് സമുദ്രത്തിലെ താപവർധനവിന് കാരണമാകുന്ന 'എൽ നിനോ' പ്രതിഭാസമാണ് ഇത്തവണത്തെ മൺസൂണിനെ ദുർബലപ്പെടുത്തിയ പ്രധാന ഘടകം.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇത് കൂടുതൽ ശക്തമായേക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലുള്ള 'പടിഞ്ഞാറൻ ജെറ്റ് സ്ട്രീം' സാധാരണ നിലയിൽ നിന്നും തെക്കോട്ട് മാറിയതും, കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് എത്തിക്കുന്ന 'സോമാലി ജെറ്റ്' ദുർബലമായതും മഴമേഘങ്ങളുടെ രൂപീകരണത്തെ പൂർണ്ണമായി തടസ്സപ്പെടുത്തി.
കാർഷിക മേഖല പ്രതിസന്ധിയിൽമഴ ലഭ്യത ഇത്രത്തോളം കുറഞ്ഞത് രാജ്യത്തെ കാർഷിക മേഖലയെ, പ്രത്യേകിച്ച് ഖാരിഫ് വിളകളുടെ വിതയ്ക്കലിനെ വൻതോതിൽ ബാധിച്ചിട്ടുണ്ട്. കർഷകർ വലിയ ആശങ്കയിലാണ്. കുടിവെള്ള സ്രോതസ്സുകളിലെ ജലനിരപ്പ് താഴുന്നതും വരും ദിവസങ്ങളിൽ വലിയ പ്രതിസന്ധിക്ക് കാരണമായേക്കാം. ഇതൊരു താത്കാലിക 'മൺസൂൺ പോസ്' മാത്രമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
ജൂൺ 20-23 ഓടെ അന്തരീക്ഷ വ്യതിയാനങ്ങളിൽ മാറ്റം വന്ന്, തെക്കുപടിഞ്ഞാറൻ മൺസൂൺ വീണ്ടും സജീവമാകുമെന്നും രാജ്യത്തിന്റെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുമെന്നുമാണ് പ്രവചനം.
Key Words : Monsoon, Southwest Monsoon, Rain

COMMENTS