ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ...
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറാന്റെ ക്ഷണം. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനാണ് പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചത്. ന്യൂഡൽഹിയിലെ ഇറാൻ എംബസി വഴി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് ഇതുസംബന്ധിച്ച കത്ത് കൈമാറി.
ഈ വർഷം ഫെബ്രുവരി 28-ന് ടെഹ്‌റാനിൽ യുഎസും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിലാണ് 86 കാരനായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്. സുരക്ഷാ കാരണങ്ങളാലാണ് മാർച്ച് ആദ്യവാരം നടക്കേണ്ടിയിരുന്ന ചടങ്ങുകൾ മാറ്റിവെച്ചത്. ഖമനയിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റിരുന്നു.
ജൂലൈ നാല്, അഞ്ച് തീയതികളിൽ ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല കോംപ്ലക്‌സിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. തുടർന്ന് ജൂലൈ ആറിന് ടെഹ്‌റാനിൽ പ്രധാന വിലാപയാത്രയും, ജൂലൈ ഏഴിന് വിശുദ്ധ നഗരമായ ഖോമിൽ പ്രത്യേക പ്രാർത്ഥനകളും നടക്കും.
ജൂലൈ എട്ടിന് ഭൗതികശരീരം ഇറാഖിലെ നജാഫ്, കർബല എന്നീ വിശുദ്ധ നഗരങ്ങളിൽ എത്തിച്ച ശേഷം, ജൂലൈ ഒൻപതിന് ഖമനയിയുടെ ജന്മനാടായ മഷാദിലെ ഇമാം റെസാ ശവകുടീരത്തിന് സമീപം ഖബറടക്കം നടത്തുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും.
ഇന്ത്യക്ക് പുറമെ റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാഖ് തുടങ്ങിയ സുഹൃദ് രാജ്യങ്ങളിലെ ഭരണത്തലവന്മാരെയും ഇറാൻ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Key Words : Iran, Prime Minister Narendra Modi, Ayatollah Ali Khamenei's funeral

COMMENTS