Why did the Pakistani Air Force bomb its own people in the Khyber Pakhtunkhwa province? This is a question many people searched for on the internet
അഭിനന്ദ്
ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ സ്വന്തം ജനതയ്ക്കു മേല്‍ പാകിസ്ഥാനി വ്യോമസേന എന്തിനു ബോംബ് വര്‍ഷിച്ചു? ഇന്നത്തെ ദിവസം സൈബര്‍ ലോകത്ത് ഒരുപാട് പേര്‍ ഉത്തരം തിരഞ്ഞ ചോദ്യമാണ്.
തിങ്കളാഴ്ച നടന്ന വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം മുപ്പത് പേരാണ് കൊല്ലപ്പെട്ടത്. തിരാ താഴ്വരയിലെ ഒരു ഗ്രാമത്തില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ചൈനീസ് നിര്‍മ്മിത ജെ-17 യുദ്ധവിമാനങ്ങള്‍ ചൈനീസ് നിര്‍മ്മിതമായ എട്ട് എല്‍എസ്-6 ബോംബുകള്‍ വര്‍ഷിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 30 മൃതദേഹങ്ങള്‍ പ്രദേശത്ത് നിന്ന് കണ്ടെടുത്തതായി നാട്ടുകാര്‍ പറഞ്ഞു.
വര്‍ദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളില്‍ ഭയന്നു കഴിയുന്ന ജനങ്ങളെയാണ് ഭരണകൂടം ബോംബിട്ടു കൊന്നത്. ഇതു മേഖലയില്‍ കടുത്ത ജനരോഷത്തിന് ഇടയാക്കിയിരിക്കുകയാണ്.
ഭീകരാക്രമണങ്ങള്‍ക്കെതിരേ കഴിഞ്ഞ ആഴ്ച പ്രവിശ്യയിലെ സ്വാത്ത് താഴ്വരയിലുള്ള മിംഗോറ നഗരത്തില്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയിരുന്നു. വേഗത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിനോടും സുരക്ഷാ സേനയോടും അവര്‍ ആവശ്യപ്പെട്ടിരുന്നു.
കൂട്ടക്കൊലയുടെ പേരില്‍ പാകിസ്ഥാനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. 'ഈ ദുഃഖത്തെയും വേദനയെയും വിവരിക്കാന്‍ വാക്കുകളില്ല... ഡ്രോണ്‍ ആക്രമണങ്ങളും ബോംബാക്രമണങ്ങളും വെറുപ്പിന്റെ വിത്തു വിതച്ചിരിക്കുന്നു... ഒന്നും അവശേഷിക്കില്ല,' എന്ന് പിടിഐയുടെ ഖൈബര്‍ ഓഫീസ് എക്‌സില്‍ കുറിച്ചു.
അഫ്ഗാനിസ്ഥാനുമായി അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന ഈ പ്രവിശ്യയിലെ രഹസ്യാന്വേഷണത്തിന്റെയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും നിലവാരത്തെക്കുറിച്ചും ഈ മരണങ്ങള്‍ ചോദ്യങ്ങളുയര്‍ത്തി. സാധാരണക്കാരുള്ള സ്ഥലങ്ങളില്‍ ഭീകരര്‍ തമ്പടിക്കുകയും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറച്ചുപിടിക്കാന്‍ അവരെ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന രഹസ്യാന്വേഷണ വിവരത്തെ അടിസ്ഥാനമാക്കിയാണ് ആക്രമണം നടത്തിയതെന്ന് പാക് സൈന്യം പറയുന്നു.
പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഭരണകൂടത്തിന് സാധാരണക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുട്ടി മരിച്ചതിനെത്തുടര്‍ന്ന് 'സാധാരണക്കാരുടെ ജീവനുകളോടുള്ള ഭയാനകമായ അവഗണന' എന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സൗത്ത് ഏഷ്യന്‍ ഓഫീസ് ജൂണില്‍ വിമര്‍ശിച്ചിരുന്നു.
മാര്‍ച്ചില്‍ ഖൈബര്‍ പ്രവിശ്യയിലെ കറ്റ്ലാങ് മേഖലയില്‍ നടന്ന ഒരു ഭീകരവിരുദ്ധ ഓപ്പറേഷനില്‍ 10 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഈ പ്രദേശം ഭീകരരുടെ 'ഒളിത്താവളമായും ഗതാഗത മാര്‍ഗ്ഗമായും' ഉപയോഗിക്കുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന് ഉത്തരവിട്ടതെന്ന് പ്രവിശ്യാ സര്‍ക്കാരിന്റെ വക്താവ് മുഹമ്മദ് സൈഫ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
ഭീകരരുടെ ഒളിത്താവളങ്ങള്‍ നിറഞ്ഞ, വിദൂരവും പര്‍വതപ്രദേശവുമായ ഖൈബര്‍ പഖ്തൂണ്‍ഖ്വ, പാക് സര്‍ക്കാരുകള്‍ എന്നും നിയന്ത്രണം സ്ഥാപിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന യുദ്ധഭൂമിയാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, അഫ്ഗാനിസ്ഥാനില്‍ താവളമുള്ളതും അവിടുത്തെ സര്‍ക്കാരുമായി ബന്ധമുള്ളതുമായ ഭീകരസംഘടനയായ തെഹ്രീക്-ഇ-താലിബാന്‍ (ടിടിപി) നടത്തുന്ന ബോംബ് നിര്‍മ്മാണ കേന്ദ്രമായിരുന്നു ആക്രമണലക്ഷ്യം. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ പാക് സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ല ഈ ആരോപണം അഫ്ഗാനിസ്ഥാന്‍ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തര കാര്യമാണെന്ന് താലിബാന്‍ ബന്ധമുള്ള ബക്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ ഡെപ്യൂട്ടി വക്താവ് ഹംദുല്ല ഫിത്രാത് പറഞ്ഞു. 'ഇസ്ലാമാബാദിന്റെ സ്വന്തം വീഴ്ചകള്‍ക്കുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകാനുള്ള മാര്‍ഗ്ഗമാണ് അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തുന്നത്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിടിപി കമാന്‍ഡര്‍മാരായ അമാന്‍ ഗുല്ലും മസൂദ് ഖാനും ഗ്രാമത്തില്‍ ബോംബ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സാധാരണക്കാരെ 'മനുഷ്യകവചമായി' ഉപയോഗിക്കുന്നുണ്ടെന്നും ഖൈബറിലെ പോലീസ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. നിര്‍മ്മിച്ച ബോംബുകള്‍ സമീപത്തുള്ള പള്ളികളില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് ഖൈബര്‍ പൊലീസ് പറയുന്നത്.
ഖൈബര്‍ പ്രവിശ്യയില്‍ സൈനിക ഓപ്പറേഷനുകള്‍ക്കിടയില്‍ സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവാണ്. തിങ്കളാഴ്ചത്തെ ആക്രമണം നടന്നത് ടിടിപി ദക്ഷിണ വസീറിസ്ഥാനില്‍ നടത്തിയ ഒളിയാക്രമണത്തിന് ശേഷമാണ്. ഈ ആക്രമണത്തില്‍ 12 പാക് സൈനികര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ടിടിപി സോഷ്യല്‍ മീഡിയയിലൂടെ ഏറ്റെടുത്തു.
2021-ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ശക്തി പ്രാപിച്ച ടിടിപിയുടെ പ്രവിശ്യയിലുള്ള നിയന്ത്രണം തടയാന്‍ ഇസ്ലാമാബാദ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പാക് വ്യോമസേനയുടെ ഈ ആക്രമണം.
പാകിസ്ഥാനിലെ നാല് പ്രവിശ്യകളിലൊന്നായ ഖൈബര്‍ പ്രവിശ്യ രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കിഴക്കും തെക്ക്-കിഴക്കും പഞ്ചാബ് പ്രവിശ്യയാണ് അതിര്‍ത്തി. തെക്കും വടക്കും ബലൂചിസ്ഥാനും ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാനുമാണ്. പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിട്ടുള്ള ഇന്ത്യന്‍ പ്രദേശത്തിന്റെ ഭാഗമാണ് ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍.
ചരിത്രപ്രസിദ്ധമായ ഖൈബര്‍ പാസിനടുത്താണ് പ്രവിശ്യാ തലസ്ഥാനമായ പെഷാവര്‍ സ്ഥിതി ചെയ്യുന്നത്. കെപി എന്നും ഈ പ്രവിശ്യ അറിയപ്പെടുന്നു. അഫ്ഗാനിസ്ഥാനുമായി പടിഞ്ഞാറ് അതിര്‍ത്തി പങ്കിടുന്നു. ദുര്‍ഘടമായ പര്‍വതപ്രദേശമായതിനാല്‍ ഭീകരസംഘടനകള്‍ക്ക് തഴച്ചുവളരാന്‍ ഇത് അനുയോജ്യമായ സ്ഥലമാണ്. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന് ശേഷം പാക് ഉദ്യോഗസ്ഥര്‍ പലപ്പോഴും ഈ കാര്യം ചൂണ്ടിക്കാട്ടാറുണ്ട്.
1979-ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനെ ആക്രമിച്ചപ്പോള്‍ പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സിന്റെ (ഐഎസ്‌ഐ) പിന്തുണയോടെ അമേരിക്ക ഈ മേഖലയിലെ പ്രതിരോധ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുകയും ആയുധങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. യുദ്ധം അവസാനിച്ചപ്പോള്‍ ഈ പോരാളികളും വലിയ ആയുധ ശേഖരവും ഖൈബര്‍ മേഖലയില്‍ അവശേഷിച്ചു. ദുര്‍ഘടമായ ഭൂപ്രകൃതിയും ഇതിനൊപ്പം ചേര്‍ന്നപ്പോള്‍ ഭീകരസംഘടനകള്‍ക്ക് ഇത് വളരാന്‍ അവസരമൊരുക്കി. 2001-ല്‍ താലിബാന്‍ വീണതിനുശേഷം ഈ ഗ്രൂപ്പുകളില്‍ പലതും കെപിയില്‍ തമ്പടിച്ചു.
ഇവ പിന്നീട് വളരുകയും പിരിയുകയും ഏകീകരിക്കുകയും ചെയ്ത് 2000-കളുടെ അവസാനത്തില്‍ തെഹ്രീക്-ഇ-താലിബാന്‍ രൂപീകരിച്ചു. നിലവില്‍ ടിടിപി അഫ്ഗാനിസ്ഥാനിലാണ് താവളമുറപ്പിച്ചിരിക്കുന്നതെന്നും സോവിയറ്റ് കാലത്തെ യുദ്ധത്തില്‍ പോരാളികള്‍ ഉപയോഗിച്ച തുരങ്കങ്ങളിലൂടെയും രഹസ്യ വഴികളിലൂടെയും അതിര്‍ത്തി കടന്ന് ഭീകരാക്രമണങ്ങള്‍ നടത്തുന്നുവെന്നും പാകിസ്ഥാന്‍ പറയുന്നു.
പ്രവര്‍ത്തനം നിരോധിച്ച ജയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകരസംഘടനകള്‍ ഈ പ്രദേശത്തേക്ക് നീങ്ങിയതിനെത്തുടര്‍ന്നും പ്രവിശ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ജയ്ഷും എച്ച്എമ്മും ഖൈബര്‍ പഖ്തൂണ്‍ഖ്വയുടെ ഉള്‍പ്രദേശങ്ങളില്‍ പുതിയ താവളങ്ങളും പരിശീലന ക്യാമ്പുകളും സ്ഥാപിക്കുന്ന തിരക്കിലാണ്.
പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍, പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഒമ്പത് ഭീകര ക്യാമ്പുകള്‍ തകര്‍ത്തിരുന്നു. ഇതേസമയം, പഹല്‍ഗാമില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ വേണ്ടി പാകിസ്ഥാന്‍ സ്വന്തം അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ നടത്തി അതിന്റെ ഉത്തരവാദിത്തം ഇന്ത്യയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും സംസയം ഉയരുന്നുണ്ട്.
സ്വന്തം ജനതയ്ക്കു മേൽ പാക് വ്യോമസേന ബോംബ് വർഷിച്ചു, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു
Summary: Why did the Pakistani Air Force bomb its own people in the Khyber Pakhtunkhwa province? This is a question many people searched for on the internet today.





COMMENTS