തിരുവനന്തപുരം: മകന്റെ ബി.ജെ.പി പ്രവേശനത്തെ അനുകൂലിച്ച് അനില്‍ ആന്റണിയുടെ അമ്മയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ ഭാര്യയുമായ എലി...
തിരുവനന്തപുരം: മകന്റെ ബി.ജെ.പി പ്രവേശനത്തെ അനുകൂലിച്ച് അനില്‍ ആന്റണിയുടെ അമ്മയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ ഭാര്യയുമായ എലിസബത്ത് ആന്റണി. കൃപാസനം യൂട്യൂബ് ചാനലിലൂടെയായിരുന്നു എലിസബത്ത് ആന്റണിയുടെ പ്രതികരണം. മക്കളെ രാഷ്ട്രീയത്തില്‍ വളര്‍ത്താന്‍ എ.കെ ആന്റണി പരിശ്രമിച്ചിട്ടില്ലെന്നും എ.കെ ആന്റണി അറിയും മുമ്പ് അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേരുന്ന കാര്യം തനിക്ക് അറിയാമായിരുന്നെന്നും എലിസബത്ത് പറഞ്ഞു.
അനിലിന് ബി.ജെ.പിയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്ന് എലിസബത്ത് പറഞ്ഞു. ചിന്തന്‍ ശിബിരത്തില്‍ മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് പ്രമേയം പാസാക്കിയെന്നും ഇതോടെ രണ്ടു മക്കള്‍ക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തിലേക്ക് വരാന്‍ കഴിയാതെയായെന്നും എലിസബത്ത് ആന്റണി പറഞ്ഞു.
രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന ആന്റണിയെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചു. പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുത്തു. വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. തനിയെ യാത്ര ചെയ്തു ആത്മവിശ്വാസത്തോടെ കമ്മിറ്റിക്കു പോയെന്നും എലിസബത്ത് ആന്റണി പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഏവരേയും ഞെട്ടിച്ചുകൊണ്ട് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത്. മകന്റെ തീരുമാനം തെറ്റാണെന്ന് എ.കെ ആന്റണി പ്രതികരിച്ചിരുന്നു. ഇക്കഴിഞ്ഞ പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിനായി അനില്‍ ആന്റണിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനുവേണ്ടി എ.കെ ആന്റണിയും പുതുപ്പള്ളിയിലെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മകന്റെ തീരുമാനത്തെയും ബിജെപി പ്രവേശനത്തെയും അനുകൂലിച്ച് എ.കെ ആന്റണിയുടെ ഭാര്യ തന്നെ രംഗത്തെത്തിയത്.
COMMENTS