കാഞ്ഞങ്ങാട് : സമൂഹത്തിലെ ജീർണ്ണതകൾ സിപിഎം പ്രവർത്തകനെ ബാധിച്ചാൽ അത് ചൂണ്ടിക്കാട്ടുമെന്നും തിരുത്താൻ തയ്യാറാകാത്തവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ട...
കാഞ്ഞങ്ങാട് : സമൂഹത്തിലെ ജീർണ്ണതകൾ സിപിഎം പ്രവർത്തകനെ ബാധിച്ചാൽ അത് ചൂണ്ടിക്കാട്ടുമെന്നും തിരുത്താൻ തയ്യാറാകാത്തവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും സിപിഎം നേതാവ് പി ജയരാജൻ.
പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ പി ജയരാജനെതിരെ പാർട്ടി സംസ്ഥാന സമിതി യോഗത്തിൽ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പി ജയരാജന്റെ വാക്കുകൾ പ്രസക്തമാകുന്നത്.
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ട് ഒരു പൊതുയോഗത്തിലാണ് പി ജയരാജൻ തൻറെ നിലപാട് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയത്.
പാർട്ടിയുടെയും നാടിന്റെയും കീഴ് വഴക്കങ്ങൾ പാലിക്കാൻ നേതാക്കൾ ബാധ്യസ്ഥരാണ്. ഇക്കാര്യത്തിൽ വ്യതിചലനം ഉണ്ടായാൽ പാർട്ടി ചൂണ്ടിക്കാട്ടും. തെറ്റ് തിരുത്താൻ തയ്യാറാകാത്തവരുടെ സ്ഥാനം പാർട്ടിക്ക് പുറത്തായിരിക്കുമെന്നും ജയരാജൻ അടിവരയിട്ട് പറഞ്ഞു.
ഉൾ പാർട്ടി ചർച്ചകൾ കൊണ്ട് പ്രസ്ഥാനം തകരുകയില്ല. മറിച്ച് ഊതിക്കാച്ചിയ സ്വർണം പോലെ പ്രസ്ഥാനം സംശുദ്ധമാവുകയാണ് ചെയ്യുന്നതെന്നും പി ജയരാജൻ പറഞ്ഞു.
കോൺഗ്രസ്, ബിജെപി, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികളെ പോലെയല്ല സിപിഎം പ്രവർത്തിക്കുന്നത്. സിപിഎമ്മിലേക്ക് കടന്നുവരുന്ന ഓരോ അംഗവും ഒപ്പിട്ടു നൽകുന്ന ഒരു സത്യപ്രസ്താവനയുണ്ട്. പാർട്ടിയുടെയും സമൂഹത്തിന്റെയും താൽപര്യങ്ങൾക്ക് വ്യക്തി താൽപര്യം കീഴ്‌പ്പെടണമെന്ന പ്രസ്താവനയാണ് ഓരോ അംഗവും ഒപ്പിട്ടു നൽകുന്നത്.
ഇ പി ജയരാജൻ കോടികളുടെ കള്ള സമ്പാദ്യമുണ്ടാക്കിയെന്ന് പാർട്ടി വേദിയിൽ പി ജയരാജൻ ആരോപണമുന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് പുറത്തുവന്ന വാർത്തകൾക്ക് അടിവരയിടുന്നതാണ് ഇന്ന് പി ജയരാജൻ നടത്തിയിരിക്കുന്ന പ്രസംഗം.
COMMENTS