തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി (86) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ...
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി (86) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണവിഭാഗത്തില്‍ തുടരവേ രാവിലെ 10. 52 നായിരുന്നു അന്ത്യം.
സംസ്‌കാരം വൈകിട്ട് നാലിന് ശാന്തികവാടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ അയ്യങ്കാളി ഹാളില്‍ സുഗതകുമാരിയുടെ ഛായാചിത്രത്തിനു മുന്നില്‍ പൊതുജനങ്ങള്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കാനായി അവസരമൊരുക്കിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് തിങ്കളാഴ്ചയാണ് മാറ്റിയത്. ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമായിരുന്നു പ്രധാന പ്രശ്‌നം. ചൊവ്വാഴ്ച ഹൃദയാഘാതവും ഉണ്ടായി.
സ്വാതന്ത്ര്യസമരസേനാനിയും പ്രശസ്ത കവിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വനിതാ കോളേജില്‍ സംസ്‌കൃതം പ്രൊഫസറായിരുന്ന കാര്‍ത്യായനി അമ്മയുടേയും മകളായി 1934 ജനുവരി 22ന് ആറന്‍മുളയില്‍ ജനിച്ചു.
മുത്തുചിപ്പിയാണ് ആദ്യ കവിതാസമാഹാരം. പ്രകൃതി ചൂഷണത്തിനെതിരേയുള്ള സമരങ്ങളിലും മുന്നണി പോരാളിയായിരുന്നു.
പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറിയാണ്. അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി 'അത്താണി', മാനസിക രോഗികള്‍ക്കായി പരിചരണാലയം, അഭയഗ്രാമം എന്നിവ സ്ഥാപിച്ചു.
തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ, തളിര് മാസികയുടെ പത്രാധിപര്‍, തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
കൃതികള്‍
മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, ഇരുള്‍ ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകള്‍, ദേവദാസി, വാഴത്തേന്‍, മലമുകളിലിരിക്കെ, മണലെഴുത്ത് എന്നിവയാണ് പ്രധാന കൃതികള്‍. പത്ത് കവിത സമാഹാരങ്ങളും മൂന്ന് ബാലസാഹിത്യ കൃതികളും സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം എന്ന പേരില്‍ ഒരു ബൃഹദ്ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. കാവു തീണ്ടല്ലെ, മേഘം വന്നുതൊട്ടപ്പോള്‍, വാരിയെല്ല് തുടങ്ങിയ ലേഖന സമാഹാരങ്ങളും സുഗതകുമാരിയുടേതായുണ്ട്.
പത്മശ്രീ പുരസ്‌കാരം നല്‍കി 2006ല്‍ രാജ്യം ആദരിച്ചു. പ്രകൃതിസംരക്ഷണ യത്‌നങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം,എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വള്ളത്തോള്‍ അവാര്‍ഡ്, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, ബാലാമണിയമ്മ അവാര്‍ഡ്, സരസ്വതി സമ്മാന്‍ തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്.
പരേതനായ ഡോ. കെ വേലായുധന്‍ നായരാണ് ഭര്‍ത്താവ്. മകള്‍: ലക്ഷ്മീദേവി. അധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്ന ഹൃദയകുമാരി, അധ്യാപികയും എഴുത്തുകാരിയുമായിരുന്ന പ്രൊഫ. ബി സുജാതാദേവി എന്നിവര്‍ സഹോദരങ്ങളാണ്.
ഔദ്യോഗിക ബഹുമതിയും പുഷ്പചക്രവുമുള്‍പ്പടെയുള്ള മരണാനന്തര ആദരങ്ങള്‍ തനിക്ക് വേണ്ടെന്ന് ഒസ്യത്തില്‍ സുഗതകുമാരി എഴുതിവച്ചിരുന്നു.
Keywords: Malayalam poet, Sugathakumari, Passes away, Covid - 19, Activist
COMMENTS