തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ഹോട്ട് സ്‌പോട്ടുകള്‍ തിരിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയിലെ അപാകങ്ങള്‍ കേരളം ചൂണ്ടിക്കാട്ടുമെന്ന് മുഖ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ഹോട്ട് സ്‌പോട്ടുകള്‍ തിരിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയിലെ അപാകങ്ങള്‍ കേരളം ചൂണ്ടിക്കാട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടിക പ്രകാരം കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകള്‍ ഹോട്ട് സ്‌പോട്ടുകളാണ്.
എന്നാല്‍, കാസര്‍കോട്-61, കണ്ണൂര്‍-45, മലപ്പുറം-ഒന്‍പത്, കോഴിക്കോട്- ഒന്‍പത് എന്നിങ്ങനെയാണ് നിലവിലെ പോസിറ്റീവ് കേസുകള്‍. ഇവ നാലും ചേര്‍ത്ത് ഒരു മേഖലയാക്കണമെന്ന അഭിപ്രായമാണ് കേരളത്തിന്. ഈ നാലു ജില്ലകളും ചേര്‍ന്നാണ് കിടക്കുന്നതും. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് കേന്ദ്രത്തിന്റെ അംഗീകാരത്തോടെ മാറ്റം നടപ്പാക്കും.
ഈ നാല് ജില്ലകളിലും മേയ് മൂന്നുവരെ ലോക് ഡൗണ്‍ ഇളവില്ലാതെ തുടരും. ഈ മേഖലയില്‍ തന്നെ തീവ്ര രോഗബാധയുള്ള സ്ഥലങ്ങള്‍ പ്രത്യേകം മാറ്റി ആ വില്ലേജുകളുടെ അതിര്‍ത്തി അടയ്ക്കും. എന്‍ട്രി, എക്സിറ്റ് വഴികളിലൂടെ അവശ്യ സേവനങ്ങള്‍ എത്തിക്കും.
ആറ് പോസിറ്റീവ് കേസുകളുള്ള പത്തനംതിട്ട, മൂന്ന് പോസിറ്റീവ് കേസുകളുള്ള എറണാകുളം, അഞ്ച് കേസുള്ള കൊല്ലം എന്നീ ജില്ലകളാണ് അടുത്ത വിഭാഗത്തില്‍ വരുന്നത്.
പക്ഷേ, എറണാകുളവും പത്തനംതിട്ടയും ഹോട്ട്‌സ്‌പോട്ട് ജില്ലകളുടെ പട്ടികയിലുണ്ട്്. ഇവിടങ്ങളില്‍ ഏപ്രില്‍ 24 വരെ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ഈ ജില്ലകളിലെയും ഹോട്ട്‌സ്‌പോട്ടുകള്‍ അടച്ചിട്ടും. ഏപ്രില്‍ 24 നു ശേഷം സാഹചര്യം അനുകൂലമാണെങ്കില്‍ ഇളവുകള്‍ അനുവദിക്കും.
ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളാണ് മൂന്നാമത്തെ മേഖലയായി നിര്‍ദ്ദേശിക്കുന്നത്. നിലവില്‍ തിരുവനന്തപുരം ജില്ല ഹോട്ട്‌സ്‌പോട്ടാണ്. പക്ഷേ, ഇവിടെ രണ്ടുപേര്‍ മാത്രമാണ് പോസിറ്റീവായുള്ളത്. അതിനാല്‍ ഇവിടെ ഭാഗിക സാധാരണ ജീവിതം അനുവദിക്കും.
എന്നാല്‍, സിനിമാശാലകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയൊന്നും ഇവിടെയും തുറക്കാനാവില്ല. ആള്‍ക്കൂട്ടം എല്ലായിടത്തും പൂര്‍ണ്ണമായി നിരോധിക്കും. ഈ ജില്ലകളിലെയും ഹോട്ട്‌സ്‌പോട്ടുകള്‍ അടച്ചിടും.
കടകള്‍, ഹോട്ടലുകള്‍ എന്നിവ വൈകുന്നേരം ഏഴു വരെ അനുവദിക്കും.
ഇടുക്കിയിലും കോട്ടയത്തും പോസിറ്റീവ് കേസില്ലാത്തതിനാല്‍ ഇവ മറ്റൊരു മേഖലയായി പരിഗണിക്കും. ഇടുക്കിയിലെ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടക്കും. ജില്ലവിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല. വേണ്ട ക്രമീകരണങ്ങളോടെ ഇവിടെ സാധാരണ ജീവിതം അനുവദിക്കും.
കൂട്ടംകൂടല്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഇവിടെയും ഉണ്ടാവും. പുറത്തിറങ്ങുന്നവര്‍ എല്ലാ ജില്ലകളിലും മാസ്‌ക് ധരിക്കണം. സാനിറ്റൈസറും കരുതണം. ഓരോ ജില്ലക്കും പ്രത്യേക കോവിഡ് പ്ലാനുണ്ടാക്കി നടപ്പാക്കും.
രോഗമുക്തരായി ആശുപത്രി വിടുന്നവരും കുടുംബാംഗങ്ങളും 14 ദിവസം വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താനോ പാടില്ല. ഇവരെ നിരീക്ഷിക്കാന്‍ തദ്ദേശ സ്ഥാപന തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തും.
ഹോട്ട്‌സ്‌പോട്ട് ഒഴികെ മറ്റിടങ്ങളില്‍ സുരക്ഷാ മാനദണ്ഡം പാലിച്ച് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തനം അനുവദിക്കും. ശാരീരിക അകലം പാലിക്കുന്നതിന്റെയും തൊഴിലാളികളുടെ ആരോഗ്യപരിശോധിക്കേണ്ടതിന്റെയും ചുമതല തൊഴില്‍ ദാതാവിനായിരിക്കും. കേന്ദ്ര മാനദണ്ഡം അനുസരിച്ച് വ്യവസായ മേഖലയില്‍ കഴിയാവുന്നത്ര പ്രവര്‍ത്തനം ആരംഭിക്കണം.
കയര്‍, കശുഅണ്ടി, ഖാദി, കൈത്തറി മേഖലകളിലും പ്രവര്‍ത്തനം പുനരാരംഭിക്കണം. ഹോട്ട്‌സ്‌പോട്ട് അല്ലാത്തിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങള്‍ പ്രത്യേക എന്‍ട്രി പോയിന്റ് വച്ച് പ്രവര്‍ത്തിക്കണം. ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്‌നമില്ലെന്ന് ഉറപ്പാക്കണം. താമസ സൗകര്യം ഇല്ലാത്തവര്‍ക്ക് വാഹന സൗകര്യം നല്കണം.
കൂടുതല്‍ പേരുള്ള വ്യവസായ സ്ഥാപനങ്ങള്‍ 50 ശതമാനത്തില്‍ കൂടുതല്‍ പേരെ ഒരുമിച്ചു ജോലി ചെയ്യിക്കരുത്. ഇവിടങ്ങളില്‍ ഷിഫ്റ്റ് ആകാം. റബ്ബര്‍ സംസ്‌കരണ യൂണിറ്റുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കും.
Keywords: Pinarayi Vijayan, Coronavirus, Kerala, Covid 19
COMMENTS