അഭിനന്ദ് ന്യൂഡല്‍ഹി: ഇറാന്റെ നേതൃനിരയിലെ രണ്ടാമനായ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വകവരുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ...
അഭിനന്ദ്
ന്യൂഡല്‍ഹി: ഇറാന്റെ നേതൃനിരയിലെ രണ്ടാമനായ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വകവരുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ലോകത്തെ വീണ്ടും യുദ്ധമുനമ്പിലേക്കു തള്ളിയിടുകയാണ്.
അമേരിക്കയ്ക്കും ട്രംപിനും ശക്തയും യുക്തവുമായ തിരിച്ചടി കൊടുക്കുമെന്നും കാത്തിരുന്നുകൊള്ളാനുമാണ് ഇറാന്‍ പറഞ്ഞിരിക്കുന്നത്. എന്തായാലും ഈ നഷ്ടത്തിന് ഇറാന്‍ ഒരു തിരിച്ചടി കൊടുക്കുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് പറഞ്ഞിരുന്നു.
ഇറാനെ സംബന്ധിച്ചു കൊല്ലപ്പെട്ടിരിക്കുന്നത് നിസ്സാര വ്യക്തിയല്ല. അവരുടെ നേതൃ നിരയിലെ രണ്ടാമനും സൈനിക ശക്തിയുടെ നായകനുമാണ്. പരമോന്നത നേതാവ് അയത്തുല്ല ഖമേനിയോടു നേരിട്ട് ആശയവിനിമയം നടത്തുന്ന ചുരുക്കം നേതാക്കളിലൊരാള്‍ കൂടിയാണ് സുലൈമാനി.
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ സന്ദര്‍ശനം കഴിഞ്ഞ് ഇറാനിലേക്കു പോകുന്നതിനിടെ വിമാനം മാറിക്കയറുന്നതിനാണ് ഖാസിം സുലൈമാനി ഉള്‍പ്പെടെ എട്ടു പ്രമുഖ ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഇറാക്കിലെ ബാഗ്ദാദ് വിമാനത്താവളത്തിലിറങ്ങിയത്. കൃത്യം നടത്തിയത് ട്രംപിന്റെ നിര്‍ദേശപ്രകാരമാണെന്ന് അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ സ്ഥിരീകരിച്ചിരുന്നു.
അടുത്ത വിമാനം കയറുന്നതിനായി ടര്‍മാകിലെത്തുമ്പോഴാണ് അമേരിക്കയുടെ എംക്യു9 റീപ്പര്‍ ഡ്രോണില്‍ നിന്ന് ഖാസിം സുലൈമാനിക്കും സംഘത്തിനും നേരേ മിസൈല്‍ ആക്രമണമുണ്ടായത്. ഓര്‍ക്കാപ്പുറത്തെ ആക്രമണത്തില്‍ എട്ടുപേരും തത്ക്ഷണം മരിക്കുകയായിരുന്നു.
എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഖാസിം സുലൈമാനിയെ വകവരുത്തിയത്. ഇതിനു ട്രംപിനും അമേരിക്കയ്ക്കുമുള്ള ന്യായം ഇറാന്റെ സേനയായ റവല്യൂഷണറി ഗാര്‍ഡിനെ അമേരിക്ക ഭീകര സംഘമായാണ് കാണുന്നതെന്നതാണ്. ഭീകര സംഘത്തിന്റെ തലവനെ ഭീകരനായി കണ്ട് ആക്രമിക്കാമെന്നതാണ് ന്യായം. പക്ഷേ, അതിനു വില കൊടുക്കേണ്ടിവരുന്നത് അമേരിക്ക മാത്രമായിരിക്കില്ല, ലോക രാഷ്ട്രങ്ങള്‍ പലതുമാണ്.
തിടുക്കപ്പെട്ട് ട്രംപ് ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നതിനു കാരണം, വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്കുന്ന സൂചന. വരുന്ന നവംബര്‍ മൂന്നിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പൊതുവേ, നിലവിലെ പ്രസിഡന്റിന് ഒരുവട്ടം കൂടി ജനം കാലാവധി നീട്ടിക്കൊടുക്കുകയാണ് പതിവ്. പക്ഷേ, ഇക്കുറി ട്രംപിന് ശുഭപ്രതീക്ഷയില്ല.
പ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തു നിറുത്തിയിരിക്കുകയാണ്. സെനറ്റില്‍ ട്രംപിന്റെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ മാനംകെടേണ്ടിവരില്ല. എങ്കിലും കാര്യങ്ങള്‍ അത്ര ശുഭകരമല്ല. അപ്പോള്‍ ലോക ശ്രദ്ധ തിരിക്കാനും അമേരിക്കക്കാര്‍ക്കു മുന്നില്‍ നെഞ്ചുവിരിക്കാനും കൂടിയാണ് ട്രംപ് ഈ സാഹസത്തിനു മുതിര്‍ന്നതെന്നാണ് സൂചന.
മറ്റു പ്രസിഡന്റുമാരെ അപേക്ഷിച്ചു ട്രംപ് വളരെ നേരത്തേ തന്നെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രചരണം ആരംഭിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കൂട്ടുപിടിച്ചു നടത്തിയ പ്രചരണമെല്ലാം നാം കണ്ടതാണ്. പക്ഷേ, നാള്‍ക്കുനാള്‍ ഇടിയുന്ന ജനസമ്മതിയും അമേരിക്കയുടെ മോശം സാമ്പത്തിക സ്ഥിതിയും വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയുമെല്ലാം ട്രംപിനെ ആശങ്കാകുലനാക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ഒരു രക്ഷാമാര്‍ഗമെന്ന നിലയിലാണ് ട്രംപ് ഇറാന്റെ ജനറലിനെ വധിച്ചതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
സുലൈമാനി വളര നേരത്തേ കൊല്ലപ്പെടേണ്ടയാള്‍ തന്നെയാണെന്നാണ് ട്രംപ് പ്രതികരിച്ചത്. സുലൈമാനി നിരവധി അമേരിക്കക്കാരെ കൊന്നിട്ടുണ്ട്. ഇനിയും നിരവധി പേരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായും ട്രംപ് ആരോപിച്ചു. പക്ഷേ, ആണവശക്തിയായ ഇറാന്‍ ഇടഞ്ഞാലുണ്ടായേക്കാവുന്ന പ്രത്യാഘാതം മാരകമായിരിക്കും.
— Donald J. Trump (@realDonaldTrump) January 3, 2020
ഇറാനും അമേരിക്കയും സംയമനം പാലിക്കണമെന്ന് ഇന്ത്യ ഉള്‍പ്പെടെ ലോക രാജ്യങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മേഖലയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ ഇരു രാജ്യങ്ങളും ശ്രമിക്കണമെന്നും സമാധാനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
പേര്‍ഷ്യയില്‍ ഒരു യുദ്ധമുണ്ടായാല്‍ അത് ഏറ്റവുമധികം തിരിച്ചടിയുണ്ടാക്കുക ഇന്ത്യയെ ആയിരിക്കും. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗള്‍ഫിലുള്ളത്. അവര്‍ ഒരു പലായനത്തിനു നിര്‍ബന്ധിതായേക്കും ഒരു യുദ്ധമുണ്ടായാല്‍. ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സു തന്നെ ഈ മേഖലയാണെന്നിരിക്കെ, യുദ്ധമുണ്ടാക്കുന്ന ആഘാതം മാരകമായിരിക്കും.
അമേരിക്കന്‍ പൗരന്മാരോട് എത്രയും വേഗം ഇറാക്ക് വിടണമെന്ന് ഇറാക്കിലെ അമേരിക്കന്‍ എംബസി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വിമാനമാര്‍ഗമോ കപ്പല്‍ വഴിയോ ഒക്കെ എത്രയും വേഗം രക്ഷപ്പെടാനാണ് നിര്‍ദ്ദേശം. ഇതിനര്‍ത്ഥം ഏതു സമയവും അമേരിക്ക ഒരു തിരിച്ചടി പ്രതീക്ഷിക്കുന്നുവെന്നു തന്നെയാണ്.
Summay: Iran's Supreme Leader Ayatollah Seyyed Ali Khamenei commented on the martyrdom of the great commander of the IRGC's Quds Forces Major General Qasem Soleimani and said harsh and severe revenge is awaiting. In a message issued Friday morning on the martyrdom of the Grand Commander, stressed that severe revenge is waiting for those who are behind this criminal act.
The message was issued following the martyrdom of the Major General of Iran’s Islamic Revolution Guard Corps (IRGC) and the acting commander of the volunteer Iraqi Shia Forces, known as the Deputy Commander of the Iraqi Popular Mobilization Forces (the Hash al-Shaabi) Abu Mahdi Al-Mohandes.
Keywords: Iran, Supreme Leader Ayatollah Seyyed Ali Khamenei, IRG,s Major General Qasem Soleimani, Iran, Islamic Revolution Guard Corps, Shia Forces, Deputy Commander, Iraqi Popular Mobilization Forces, Abu Mahdi Al-Mohande
COMMENTS