സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പ്രളയ ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ബാങ്കു വായ്പകള്‍ക്കു മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്ന വേളയി...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രളയ ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ബാങ്കു വായ്പകള്‍ക്കു മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍ കണ്ണില്‍ ചോരയില്ലാതെ കനറാ ബാങ്ക് നടത്തിയ നീക്കമാണ് തിരുവനന്തപുരത്ത് മാരായമുട്ടത്ത് അമ്മയും മകളും ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയതെന്ന് സര്‍ക്കാറിന് എഡിഎം റിപ്പോര്‍ട്ട് നല്‍കി.
നെയ്യാറ്റിന്‍കര മാരായമുട്ടം മലയില്‍കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് തീകൊളുത്തി മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു ഇവര്‍ ദേഹത്തു തീകൊളുത്തിയത്. ഡിഗ്രി വിദ്യാര്‍ഥിനിയായ വൈഷ്ണവി സംഭവസ്ഥലത്തുതന്നെ മരിച്ചു. 90 ശതമാനം പൊള്ളലേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് വൈകുന്നേരമാണ് അന്ത്യശ്വാസം വലിച്ചത്.ഇവരുടെ ആത്മഹത്യ ബാങ്കിനെതിരെ കടുത്ത പ്രതിഷേധ പ്രതിഷേധത്തിനും ജനരോഷത്തിനും ഇടയാക്കിയിരിക്കുകയാണ്. എന്നാല്‍, നിയമപരമായി ചെയ്യേണ്ട കാര്യം മാത്രമാണ് ചെയ്തതെന്ന് നിലപാടിലാണ് ബാങ്ക്. ഒരു കുടുംബത്തെ തീരാനഷ്ടത്തിലാക്കിയ ബാങ്ക് അധികൃതരെ അറസ്റ്റു ചെയ്തു ജയിലിലടയ്ക്കണമെന്നു വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. മരപ്പണിക്കാരനാണ് ചന്ദ്രന്‍.
വീടു വെക്കുന്നതിനായി 15 വര്‍ഷം മുന്‍പാണ് ചന്ദ്രന്‍ കനറാ ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ലോണെടുത്തത്. മുതലും പലിശയും അടക്കം ആറു ലക്ഷം രൂപ തിരിച്ചു അടച്ചിരുന്നു. ഇനിയും നാലു ലക്ഷം രൂപ കൂടി തിരിച്ചടക്കണം എന്നാണ് ബാങ്കിന്റെ ആവശ്യം. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബമായതിനാല്‍ ഇവര്‍ക്ക് ഉടന്‍ തുക തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടു മാസത്തെ സാവകാശം നല്കണമെന്നും വീടു വിറ്റ് തുക തിരിച്ചടയ്ക്കാമെന്നും ഇവര്‍ ബാങ്ക് അധികൃതരുടെ കാലുപിടിച്ചു പറഞ്ഞെങ്കിലും ആരും കേട്ടില്ല.
പ്രളയത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു മൊറട്ടോറിയം നിലനില്‍ക്കുന്നതിനാല്‍ സാവകാശം നല്‍കണമെന്ന് ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാവകാശം നല്‍കാനാകില്ലെന്നും ഉടന്‍ തന്നെ പണം തിരിച്ചെടുക്കണമെന്നുമുള്ള നിലപാടിലായിരുന്നു ബാങ്ക്. കഴിഞ്ഞദിവസം ബാങ്കില്‍ നിന്ന് അഭിഭാഷക കമ്മിഷന്‍ എത്തി നടപടികളെക്കുറിച്ച് കുടുംബത്തെ ബോധ്യപ്പെടുത്തിയിരുന്നു. ബുധനാഴ്ച ജപ്തിയുണ്ടാകുമെന്നും അറിയിച്ചു. ഇതിന്റെ മാനസിക വിഷമത്തിലാണ് അമ്മയും മകളും ആത്മഹത്യ ചെയ്തതത്.
മൊറട്ടോറിയം നിലനില്‍ക്കെ ജപ്തി നടപടിയുമായി മുന്നോട്ടു പോയത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ കനറാബാങ്ക് ജനറല്‍ മാനേജരെ അറിയിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്കു കാരണക്കാരായവര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇടപെട്ടിട്ടും ബാങ്ക് തിടുക്കപ്പെട്ട് ജപ്തിക്കു ശ്രമിച്ചതാണ് ആത്മഹത്യയ്ക്കു കാരണമായതെന്ന് എഡിഎമ്മിന്റെ റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്നു. ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ഗൃഹനാഥന് നഷ്ടപരിഹാരം നല്‍കാന്‍ ബാങ്ക് ബാധ്യസ്ഥമാണെന്നും അതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകണമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ആരുടെയും കിടപ്പാടം ജപ്തി ചെയ്യരുതെന്നത് സംസ്ഥാന സര്‍ക്കാരിന്റെ നയമാണ്. ഇതിനെതിരേ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതേസമയം ഈ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇരുപത്തിമൂന്നാം തീയതിക്ക് ശേഷമായിരിക്കും യോഗം വിളിക്കുക. കേരളത്തിലെ ലീഡ് ബാങ്ക് തന്നെ കണ്ണില്‍ ചോരയില്ലാതെ ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ എന്തു നടപടിയാണ് ഭാവിയില്‍ വേണ്ടതെന്നും യോഗത്തില്‍ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
Keywords: Canara bank, Marayamuttam, Suicide
COMMENTS