സ്വന്തം ലേഖകൻ കൊച്ചി: 56 പേജുള്ള മുൻകൂർ ജാമ്യ ഹർജിയിലൂടെ നടി കാവ്യാ മാധവൻ പറയുന്നത് ദിലീപിന് കോടതിക്കു മുന്നിൽ സമർത്ഥിക്കാൻ കഴിയാതെ പോ...
സ്വന്തം ലേഖകൻ
കൊച്ചി: 56 പേജുള്ള മുൻകൂർ ജാമ്യ ഹർജിയിലൂടെ നടി കാവ്യാ മാധവൻ പറയുന്നത് ദിലീപിന് കോടതിക്കു മുന്നിൽ സമർത്ഥിക്കാൻ കഴിയാതെ പോയ കാര്യങ്ങൾ.
താൻ മാത്രമല്ല, ഭർത്താവ് ദിലീപും നിരപരാധിയാണെന്നും മനപ്പൂർവം കേസിൽ കുടുക്കുകയായിരുന്നുവെന്നും കാവ്യ മുൻകൂർ ജാമ്യ ഹർജിയിൽ അക്കമിട്ട് നിരത്തുന്നു.
അന്വേഷക സംഘത്തിനെതിരേ ഗുരുതര ആരോപണങ്ങളാണ് കാവ്യ ഉന്നയിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരായ ബിജു പൗലോസും എസ്.പി സുകേശനും ഇക്കഴിഞ്ഞ എട്ടിന് വെണ്ണലയിലെ വീട്ടിലെത്തി ദിലീപിനെതിരേ മൊഴി കൊടുക്കാൻ തന്നെ നിർബന്ധിക്കാൻ അച്ഛനമ്മമാരോട് ആവശ്യപ്പെട്ടു.എ ഡി ജി പി ബി.സന്ധ്യ പറഞ്ഞിട്ടാണ് വന്നതെന്നും ഇവർ പറഞ്ഞതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അന്വേഷക സംഘം ദുഷ്ടലാക്കോടെയാണ് പ്രവർത്തിക്കുന്നത്. സംഘത്തെ നിയന്ത്രിക്കുന്നത് ഭരണകക്ഷി നേതാവിന്റെ മകനാണ്. നേതാവിന്റെ പുത്രനാവട്ടെ പരസ്യ സംവിധായകൻ ശ്രീകുമാർ മേനോന്റെ ചട്ടുകമാണ്. ദിലീപ്-മഞ്ജു വാര്യർ വിവാഹമോചനത്തിലും ശ്രീകുമാർ മേനോന് പങ്കുണ്ട്.
ദിലീപും മകൾ മീനാക്ഷിയും താനും ഉൾപ്പെടുന്ന കുടുംബത്തെ തകർക്കാൻ മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. മീനാക്ഷിയെ പോലും മാധ്യമങ്ങൾ വെറുതേ വിടുന്നില്ലെന്നും ഹർജിയിൽ പരിതപിക്കുന്നു.
പൾസർ സുനി എന്ന ക്രിമിനൽ പറയുന്നത് മാത്രം മുഖവിലയ്ക്കെടുത്ത് തന്നെ മാഡം എന്നുമുദ്രകുത്തി അഴിക്കുള്ളിലാക്കാനാണ് നീക്കമെന്നും കാവ്യ പറയുന്നു.
Keywords: Kavya Madhavan, Dileep, Meenakshi, Police, Pulsar Suni
COMMENTS