സിദ്ധാർത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: പായിപ്പാട്ടും കേരളത്തിൻ്റെ മറ്റു ഭാഗങ്ങളിലും മറ്റുനാടൻ തൊഴിലാളികളെ ഇളക്കിവിടാൻ ബോധപൂർവ്വം ശ്രമം...
സിദ്ധാർത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: പായിപ്പാട്ടും കേരളത്തിൻ്റെ മറ്റു ഭാഗങ്ങളിലും മറ്റുനാടൻ തൊഴിലാളികളെ ഇളക്കിവിടാൻ ബോധപൂർവ്വം ശ്രമം നടന്നിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു.
സംഭവത്തിന് പിന്നിൽ വിധ്വംസക ശക്തികളുടെ കൈ ഉണ്ടായിരുന്നു എന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. ഇന്നലെ തന്നെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മറുനാടൻ തൊഴിലാളികളുടെ ക്യാമ്പുകളിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു.
നിരവധി തൊഴിലാളികളെ ചോദ്യംചെയ്യുകയും ചെയ്തു. ഇതിൽ നിന്നാണ് ബാഹ്യശക്തികളുടെ ഇടപെടലിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത് . എറണാകുളം റേഞ്ച് ഐജി മഹേഷ് കുമാർ കാളി രാജിൻ്റെ
നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
വിവിധ ക്യാമ്പുകളിൽ നിന്നായി 21 സെൽഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ യിലേക്ക് വന്നതും പോയതുമായ സന്ദേശങ്ങൾ സൈബർ സെൽ വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കും.
ബാഹ്യ പ്രേരണയിലാണ് ഇന്നലെ പായിപ്പാട്ട് തൊഴിലാളികളെ ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ച് തെരുവിലിറങ്ങിയത് എന്നാണ് സൂചന. 20 മിനിറ്റ് കൊണ്ട് മൂവായിരത്തോളം തൊഴിലാളികളെ സംഘടിപ്പിച്ച് തെരുവിലിറക്കിയതിനു പിന്നിൽ വളരെ വ്യക്തമായ ആസൂത്രണം ഉണ്ടായിരുന്നു.
ഇതിനൊപ്പം തന്നെ പത്തനംതിട്ടയിൽ നിന്നും മറ്റും മറുമറുനാടൻ തൊഴിലാളികൾ ഇന്നലെ പ്രതിഷേധത്തിന് എത്തുകയും ചെയ്തിരുന്നു എന്നത് ബാഹ്യപ്രേരണ ഉണ്ടായിരുന്നു എന്ന സംശയത്തിനു കൂടുതൽ ബലം നൽകുന്നു.
സംഘടിച്ച് പ്രതിഷേധിച്ചാൽ മാത്രമേ നാട്ടിലേക്ക് പോകാൻ കഴിയൂ എന്നും ഡൽഹിയിലും യുപിയിലും അതാണ് കണ്ടതെന്നും വിവരിക്കുന്ന വീഡിയോ ക്ലിപ്പുകളും കഴിഞ്ഞ ദിവസങ്ങളിൽ മറുനാടൻ തൊഴിലാളികളുടെ ഫോണുകളിലേക്ക് നിരന്തരം എത്തിയിരുന്നു.
കൊറോണ വൈറസ് വ്യാപനം ഭയന്ന് രാജ്യം ലോക് ഡൗണിലായ അവസരം മുതലെടുത്ത് രാജ്യത്ത് അസ്വസ്ഥത കുത്തിപ്പൊക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ ഇതിനു പിന്നിൽ ഉണ്ടെന്ന ബലമായ സംശയം തുടക്കം മുതലേ ഉണ്ടായിരുന്നു.
മറുനാടൻ തൊഴിലാളികൾ അധിവസിക്കുന്ന മേഖലകളിലെല്ലാം പോലീസ് നിതാന്ത ജാഗ്രതയിലാണ്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ മറുനാടൻ തൊഴിലാളികളുള്ള പെരുമ്പാവൂരിൽ പോലീസ് റൂട്ട് മാർച്ച് നടത്തി.
കോട്ടയം ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. വരുംദിവസങ്ങളിൽ ഇത്തരം സാഹസങ്ങൾക്ക് മറുനാടൻ തൊഴിലാളികൾ വീണ്ടും മുതിരുമോ എന്ന ആശങ്കയും ശക്തമാണ്.
Keywords: Migrant workers, Payippadu, Perumbavur, Keer
COMMENTS