തിരുവനന്തപുരം/കോയമ്പത്തൂർ: ശ്രീലങ്കയിൽ നിന്ന് ആറ് ലഷ്കർ ഭീകരർ ഇന്ത്യയിൽ കടന്നുവെന്ന സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് കോയമ്പത...
തിരുവനന്തപുരം/കോയമ്പത്തൂർ: ശ്രീലങ്കയിൽ നിന്ന് ആറ് ലഷ്കർ ഭീകരർ ഇന്ത്യയിൽ കടന്നുവെന്ന സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് കോയമ്പത്തൂർ നഗരം പൊലീസും സുരക്ഷാ സേനയും ചേർന്ന് വലത്തിലാക്കി. ഇതേസമയം, ഭീകര ബന്ധത്തിന്റെ പേരിൽ കേരളത്തിൽ ഒരു സ്ത്രീ അറസ്റ്റിലായിട്ടുണ്ട്.
ഇവരെ വിവിധ അന്വേഷണ ഏജൻസികൾ ചോദ്യംചെയ്തു വരികയാണ്. ഇവരിൽനിന്ന് ഭീകരരുടെ വരവും ലക്ഷ്യവും സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസും അന്വേഷണ ഏജൻസികളും.
ഒരു പാകിസ്ഥാനിയും അഞ്ചു ശ്രീലങ്കക്കാരും ഉൾപ്പെടെ ആറ് ഭീകരർ കടൽമാർഗ്ഗം എത്തിയെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർക്ക് കേരളത്തിലും തമിഴ്നാട്ടിലും നിന്നു പ്രാദേശികമായ സഹായം ലഭിച്ചിട്ടുണ്ട്.
ഈമാസം 21നാണ് ഇവർ എത്തിയിരിക്കുന്നത്. മലപ്പുറം സ്വദേശി മാടവന അബ്ദുല്ല റോഡ് കൊല്ലിയിൽ റഹീം [40] ഭീകരർക്ക് ഒത്താശ ചെയ്തിരുന്നതായും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ബഹ്റൈനിൽ ബിസിനസ് നടത്തിയിരുന്ന റഹീം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് തിരിച്ചു വന്നിരുന്നു. ഒരു മാസം മുൻപ് ദുബായിലേക്ക് വീണ്ടും പോയി. ഇയാൾക്ക് ഭീകര ബന്ധമുണ്ടെന്നും ഇയാളുടെ പിന്തുണയോടെയാണ് ഭീകരർ എത്തിയതെന്നും പൊലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.
ഭീകരരുടെ വരവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിരവധിപേർ അറസ്റ്റിലായതായാണ് ലഭിക്കുന്ന വിവരം. തിരുവാരൂരിൽ മാത്രം 10 പേർ അറസ്റ്റിലായിട്ടുണ്ട്. കോയമ്പത്തൂർ, ചെന്നൈ, രാമനാഥപുരം, തേനി, മധുര, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നായി നിരവധി പേർ കസ്റ്റഡിയിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരെയെല്ലാം വിശദമായി ചോദ്യംചെയ്തുവരികയാണ്.
കോയമ്പത്തൂരിൽ അടിയന്തര സാഹചര്യമുണ്ടായാൽ രംഗത്തിറങ്ങണമെന്നു കരസേനയോടും വ്യോമസേനയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാട് എഡിജിപി ജയന്ത് മുരളി കോയമ്പത്തൂരിൽ തങ്ങിയാണ് സുരക്ഷാ നടപടികൾക്ക് നേതൃത്വം നൽകുന്നത്. കോയമ്പത്തൂരിലും പരിസരപ്രദേശങ്ങളിലും എല്ലാ വാഹനങ്ങളും പരിശോധിക്കുകയാണ്.
സംശയമുള്ള എല്ലാ സ്ഥലങ്ങളും പൊലീസും സുരക്ഷാ ഏജൻസികളും ചേർന്ന് അരിച്ചുപെറുക്കുകയാണ്. ഇതുവരെയും ഭീകരരെ സംബന്ധിച്ച് ഒരു തുമ്പും കിട്ടിയില്ല എന്നാണ് ലഭിക്കുന്ന വിവരം.
സുരക്ഷാ മുൻകരുതലുകളും വൻ പൊലീസ് സന്നാഹവും ജനങ്ങളെ ഭീതിയിലാഴ്ത്തി യിട്ടുണ്ട്
COMMENTS