തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴ തുടരും. തിരുവനന്തപുരവും, കൊല്ലവുമൊഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതു...
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴ തുടരും.
തിരുവനന്തപുരവും, കൊല്ലവുമൊഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതും അതിശക്തവുമായ മഴയ്ക്കാണ് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.
ശക്തമായ കാറ്റോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ 12 വരെ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നു. വീടുകളിലും റോഡുകളിലും വെള്ളം കയറി. നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ശക്തമായ കാറ്റിലും മഴയിലും പലയിടത്തും മരങ്ങള്‍ വീണ് റോഡ് - റെയില്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടു.
തോരാതെ പൊയ്യുന്ന മഴ ശക്തമായതോടെ കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിഭ്യാഭ്യാസ സ്ഥപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി. ചിറയിന്‍കീഴിനു സമീപം മാവേലി എക്‌സ്പ്രസിന് മുകളിലൂടെ മരം വീണ് ട്രെയിനിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടി ലോകോപൈലറ്റിന് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് ഈ പാതയിലൂടെ ട്രെയിന്‍ ഗതാഗതം ഏറെ നേരം തടസപ്പെട്ടിരുന്നു.
കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിഭ്യാഭ്യാസ സ്ഥപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോട് ജില്ലയില്‍ ഇരുവഞ്ഞിപ്പുഴയും ചാലിപ്പുഴയും കരകവിഞ്ഞൊഴുകി ചെമ്പുകടവ്, പറപ്പറ്റ പാലങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി വീടുകളില്‍ വെള്ളം കയറി.
മലക്കപ്പാറയില്‍ ഉരുള്‍പൊട്ടി അതിരപ്പള്ളി, വാല്‍പ്പാറ പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു.
കണ്ണൂരില്‍ ഇരിട്ടിപുഴ കരകവിഞ്ഞൊഴുകി മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. ശ്രീകണ്ഠപുരത്ത് നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ശക്തമായി തുടരുന്ന മഴയില്‍ മണിക്കടവ്, പീടികക്കുന്ന് പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.
കണ്ണൂരില്‍ മധ്യവയസ്‌കന്‍ വെള്ളത്തില്‍ വീണ് മരിച്ചു.
വയനാട് മേപ്പാടിപുത്തുമലയില്‍ മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. മംഗളം ചാനല്‍ റിപ്പോര്‍ട്ടര്‍ ജിംഷിന്റെ കല്‍പ്പറ്റ പുത്തൂര്‍ വയലില്‍ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. അവിടേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് പോയി ഒഴിക്കില്‍പ്പെട്ട രണ്ട് മാധ്യമ പ്രവര്‍ത്തകരുടെ കാര്‍ ഫയര്‍ഫോഴ്‌സ് കരയ്‌ക്കെത്തിച്ചു.
വീടുകളില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനിടെ വീടിനു മുകളില്‍ മരം വീണ് അട്ടപ്പാടി ഷോളയൂര്‍ ഊരിലെ കാര, പനമരം മാതോത്ത് പൊയില്‍ ബാബുവിന്റെ ഭാര്യ മുത്തു എന്നിവര്‍ മരിച്ചു.
ശക്തമായ മഴയില്‍ എറണാകുളം - ആലപ്പുഴ റൂട്ടില്‍ തുറവൂരിനും മാരാരിക്കുളത്തിനുമിടയില്‍ മരം വീണ് തീവണ്ടി ഗതാഗതം തടസപ്പെട്ടു. ഇതേത്തുടര്‍ന്ന് ജനശതാബ്ദി, കൊച്ചുവേളി - ബെംഗളൂരു എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു.
ഇടുക്കി - മൂന്നാറില്‍ ശക്തമായ മഴയില്‍ കന്നിമലയാറ്റിലും, മാട്ടുപ്പെട്ടിയാറ്റിലും നീരൊഴുക്ക് ശക്തമായി. പല വീടുകളിലും വെള്ളം കയറി
.
ഇടുക്കി ദേശീയ പാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു.
ചാലക്കുടിക്കും ഇരങ്ങാലക്കുടയ്ക്കുമിടയില്‍ കോഴിക്കോട് രണ്ടാം ഗേറ്റിനും നാലാം ഗേറ്റിനും മദ്ധ്യേ റെയില്‍വേ ട്രാക്കില്‍ മരം വീണ് റെയില്‍ ഗതാഗതം തടസപ്പെട്ടു.
ട്രെയിനുകളില്‍ പലതും വിവിധ സ്റ്റേഷനുകൡ മണിക്കൂറോളം പിടിച്ചിടുകയും തിരിച്ചുവിടുകയുമായിരുന്നു.
അമൃത്സര്‍ എക്‌സ്പ്രസ്, ഇന്‍ഡോറില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള എക്‌സ്പ്രസ് ഉള്‍പ്പെടെ മിക്ക ട്രെയിനുകളും ഏറെ വൈകിയാണ് ഓടുന്നത്.
വടക്കന്‍ കേരളത്തില്‍ മഴ ശക്തമായതോടെ കോഴിക്കോട് വിമാനത്താവളത്തില്‍ പുലര്‍ച്ചെ ഇറങ്ങേണ്ട മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ട ശേഷം പിന്നീട് കോഴിക്കോട് തിരിച്ചിറക്കി.
ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി
സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. സേനയുടെ 10 യൂണിറ്റിനെ കൂടി വിളിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന്റെ തീരുമാനം.
തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സജീവ പ്രവര്‍ത്തന സജ്ജമായി. അടിയന്തര സഹായത്തിനായി പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, എന്‍.ഡി.ആര്‍.എഫ് വിഭാഗങ്ങളിലെ പ്രതിനിധികളെ ഡ്യൂട്ടിക്ക് നിയോഗിച്ചു.
Keywords: Rain, Kerala, Red Alert
COMMENTS