സിദ്ധാര്‍ത്ഥ് ശ്രീനിവാസ് * പ്രളയം മനുഷ്യനിര്‍മിതമെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് കനത്ത ആഘാതമായേക്കും...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
* പ്രളയം മനുഷ്യനിര്‍മിതമെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് കനത്ത ആഘാതമായേക്കുംതിരുവനന്തപുരം: പ്രളയം സംബന്ധിച്ച അമിക്യസ് ക്യൂറി റിപ്പോര്‍ട്ട് ഓര്‍ക്കാപ്പുറത്തു പുറത്തുവന്നത് ഇടതു മുന്നണിക്കു കനത്ത തിരിച്ചടിയായി. തിരഞ്ഞെടുപ്പില്‍ ആദ്യം തന്നെ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി ചിട്ടയായ പ്രവര്‍ത്തനത്തില്‍ മുന്നേറുന്നതിനിടെയാണ് ഇടിത്തീ പോലെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
* ജുഡിഷ്യല്‍ അന്വേഷണം അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തതോടെ സര്‍ക്കാര്‍ വെട്ടിലായി
* അണക്കെട്ടുകള്‍ തുറന്നില്‍ വീഴ്ചയെന്നും നിരീക്ഷണം
* റിപ്പോര്‍ട്ട് വേനലവധിക്കു മുമ്പേ പരിഗണിച്ചേക്കും
പ്രളയം മനുഷ്യനിര്‍മിതമെന്നു നേരത്തേ തന്നെ ആക്ഷേപമുണ്ടായിരുന്നു. ഇതിന് അടിവരയിടുന്നതാണ് ഇപ്പോള്‍ അമിക്കസ് ക്യൂറി ജേക്കബ്. പി. അലക്‌സ് നല്കിയിരിക്കുന്ന റിപ്പോര്‍ട്ട്. പ്രളയം സര്‍ക്കാരിന്റെ വീഴ്ച നിമിത്തമെന്ന ആക്ഷേപത്തെ അന്നു പുച്ഛിച്ചു തള്ളുകയായിരുന്നു ഭരണകൂടം.
അണക്കെട്ടുകള്‍ യഥാസമയം തുറക്കുന്നതില്‍ വന്ന വീഴ്ചയാണ് പ്രളയം രൂക്ഷമാകാന്‍ കാരണം. അന്നു ഡാമുകള്‍ തുറക്കുന്നതു വൈകിയപ്പോള്‍ അക്കാര്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോടു മന്ത്രി എം എം മണി തട്ടിക്കയറിയിരുന്നു. ഇപ്പോള്‍ റിപ്പോര്‍ട്ടിനെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകയോടും മന്ത്രി ഉത്തരം മുട്ടിയപ്പോള്‍ തട്ടിക്കയറിയതും വാര്‍ത്തയായിരിക്കുന്നു.
പ്രളയത്തിനു ശേഷം സര്‍ക്കാര്‍ നടത്തിയതും നടത്തുന്നതുമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും കടുത്ത അമര്‍ഷമുണ്ട് വലിയൊരു വിഭാഗം ജനത്തിന്. പ്രളയ ഫണ്ടില്‍ നിന്നു റോഡുകളുടെ നവീകരണമല്ലാതെ കാര്യമായി ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്നാണ് പൊതു ആക്ഷേപം. ഇതിനു മേലേക്കാണ് ഇപ്പോള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടു കൂടി പുറത്തുവന്നരിക്കുന്നത്.
പ്രളയം എങ്ങനെ സംഭവിച്ചുവെന്നു കണ്ടെത്താന്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ ജേക്കബ്.പി.അലക്‌സ് ആവശ്യപ്പെട്ടിരിക്കുന്നു. കേരളത്തിലെ ഒരു ജഡ്ജി അധ്യക്ഷനായ സമിതി രൂപീകരിച്ച് ജുഡിഷ്യല്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കാലാവസ്ഥാ വിദഗ്ദ്ധരും ഡാം മാനേജ്‌മെന്റ് വിദഗ്ദ്ധരും സമിതിയില്‍ ഉണ്ടാവണം. പ്രളയത്തിനിടെ ഡാമുകള്‍ തുറന്നുവിട്ടതതില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.
അണക്കെട്ടുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തെക്കുറിച്ചും അന്വേഷണം വേണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് എപ്പോള്‍ തുറക്കണമെന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ല.
അണക്കെട്ടുകള്‍ മിക്കതും ചെളി അടിഞ്ഞു കിടക്കുകയാണ്. അവയില്‍ വെള്ളം അധികമായി ഒഴുകിയെത്തിയപ്പോള്‍ പെട്ടെന്നു നിറഞ്ഞു. ഇതിനു പുറമേ, ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് കേരളം ഗൗരവത്തിലെടുക്കാതിരുന്നതും സ്ഥിതി വഷളാക്കി.
കനത്ത മഴ നേരിടാന്‍ തയ്യാറെടുപ്പുകള്‍ കേരളം നടത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്നു. സംസ്ഥാനത്തു പെയ്ത മഴയുടെ അളവ് തിട്ടപ്പെടുത്താന്‍ കേരളത്തിലെ വിദഗ്ദ്ധര്‍ക്കും സംവിധാനങ്ങള്‍ക്കും കഴിഞ്ഞില്ല. ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ക്ക് അനുസരിച്ച് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ യഥാസമയം നല്കിയില്ല. ഇതെല്ലാം രൂക്ഷ പ്രളയത്തിലേക്കു നയിച്ചു.
നല്‍കിയില്ലെന്നും ഇതെല്ലാം മഹാപ്രളയത്തിന് കാരണമായെന്നാണ് 47 പേജുള്ള റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മധ്യവേനലവധിക്ക് പിരിയും മുന്‍പേ തന്നെ ഹൈക്കോടതി റിപ്പോര്‍ട്ട് പരിഗണിച്ചേക്കും. തിരഞ്ഞെടുപ്പിനു മുന്‍പ് റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ അതു സര്‍ക്കാരിന് കൂടുതല്‍ വിനയായേക്കും.
പ്രളയം മനുഷ്യ നിര്‍മിതമാണെന്നും ഡാം മാനേജ്‌മെന്റില്‍ പാളിച്ചകളുണ്ടെന്നും തുടക്കം മുതല്‍ പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ മഴയാണ് പ്രളയത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ അന്നുമുതല്‍ വാദിക്കുന്നത്. 480 പേരുടെ ജീവനെടുത്തതായിരുന്നു ദുരന്തം.
മഹാദുരന്തത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന്റെ കഴിവില്ലായ്മയും പിടിപ്പുക്കേടുമാണ് ഇത്രയും വലിയ ദുരുന്തത്തിലേക്കു വഴിതെളിച്ചത്. അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Keywords: Kerala, Flood, Politics, Amicus Curie, Dam Management
COMMENTS