തിരുവനന്തപുരം : ലഹരിക്കെതിരായി ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംസ്ഥാനവ്യാപക പരിശോധനാ പദ്ധതി ഓപ്പറേഷൻ തൂഫാൻ സെപ്റ്റംബർ ഒൻപത...
തിരുവനന്തപുരം : ലഹരിക്കെതിരായി ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംസ്ഥാനവ്യാപക പരിശോധനാ പദ്ധതി ഓപ്പറേഷൻ തൂഫാൻ സെപ്റ്റംബർ ഒൻപതിന് നൂറാം ദിനത്തിലേക്ക്. ലഹരി വിൽപ്പന, വിതരണം, കടത്ത് എന്നിവ തടയുന്നതിനും ലഹരി ഇടപാടുകളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനുമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുകയാണ്. ഇതോടൊപ്പം ലഹരിയിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നവർക്കായി ആശുപത്രികളുമായി സഹകരിച്ച് തൂഫാൻ കെയർ പദ്ധതികളും മറ്റ് വകുപ്പുകളുമായി ചേർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
പത്തു ലക്ഷത്തോളം ആളുകൾ ലഹരി വിരുദ്ധ പോരാട്ടത്തിനായി തൂഫാൻ വാറിയർമാരായി രംഗത്തെത്തി. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലായിരുന്നു ആദ്യ തൂഫാൻ വാറിയർ. സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേരാണ് തൂഫാൻ വാറിയർമാരായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 10,036 കേസുകൾ രജിസ്റ്റർ ചെയ്‌തു. 10,844 പേരെ അറസ്റ്റ് ചെയ്തു. വിവിധ പരിശോധനകളിലായി 21,443.276 ഗ്രാം എം.ഡി.എം.എയും 1,213.178 കിലോഗ്രാം കഞ്ചാവും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ ഏകദേശ വിപണിമൂല്യം 25 മുതൽ 30 കോടി രൂപ വരെയാണ്. കഴിഞ്ഞ ദിവസം മാത്രം 55 കേസുകളിലായി 64 പേരെ അറസ്റ്റ് ചെയ്തതോടെയാണ് ആകെ കേസുകളുടെ എണ്ണം 10,036 ആയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളിൽ വൻതോതിലുള്ള ലഹരി ശേഖരങ്ങളും പിടികൂടി. മഞ്ചേരി പൊലീസ് കോയമ്പത്തൂരിൽ നിന്ന് 13 കിലോ എം.ഡി.എം.എ പിടികൂടിയത് പ്രധാന ലഹരി വേട്ടകളിലൊന്നായിരുന്നു. ആലുവയിൽ 34 കിലോ കഞ്ചാവും, റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിൽ 40 കിലോ കഞ്ചാവും പിടികൂടി. സുൽത്താൻ ബത്തേരിയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 64 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. പാലക്കാട് പന്നിയങ്കരയിൽ 46 ഗ്രാം എം.ഡി.എം.എയും പിടികൂടി. തൃശൂരിൽ ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് കൃഷി നടത്തിയിരുന്നയാളെ അറസ്റ്റ് ചെയ്തതും അന്വേഷണത്തിൽ കഞ്ചാവ് ശേഖരം കണ്ടെത്തിയതും തൂഫാന്റെ ഭാഗമായി നടന്ന നടപടികളിൽ ഉൾപ്പെടുന്നു.
ലഹരി കടത്തും വിൽപ്പനയും തടയുന്നതിനൊപ്പം ലഹരി ഉപയോഗം കുറയ്ക്കുന്നതിനും ലഹരിയിൽ അകപ്പെട്ടവരെ തിരിച്ചറിഞ്ഞ് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനുമായി വിവിധ പ്രവർത്തനങ്ങളും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. സ്കൂൾ, കോളേജ് തലങ്ങളിൽ ബോധവത്കരണ പരിപാടികളും കൗൺസലിങ് സെഷനുകളും സംഘടിപ്പിക്കുന്നുണ്ട്. വിദ്യാർഥികളെയും യുവാക്കളെയും ലഹരിയിൽനിന്ന് അകറ്റുന്നതിനായി വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങളും നടപ്പാക്കിവരുന്നു.
കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ലഹരി വസ്തുക്കളുടെ കടത്ത് തടയുന്നതിനായി അതിർത്തി ജില്ലകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാന പൊലീസ് സംവിധാനങ്ങളുമായി ഏകോപനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരമ മന്ത്രിയുടെ നേതൃത്വത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ യോഗവും തിരുവനന്തപുരത്ത് ചേർന്നു. ലഹരി കടത്ത് സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിച്ച് വിതരണ ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും തുടരുകയാണ്.
നൂറാം ദിനത്തോടനുബന്ധിച്ച് ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും. ലഹരി കടത്ത്, വിൽപ്പന, വിതരണം എന്നിവയ്‌ക്കെതിരായ പരിശോധനകൾ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം ലഹരി ഉപയോഗം തടയുന്നതിനും ലഹരിയിൽനിന്ന് മോചനം നേടുന്നവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കും രണ്ടാംഘട്ടത്തിൽ ഊന്നൽ നൽകും.
Key Words : Drug addiction, Operation Toofan

COMMENTS