ന്യൂഡൽഹി: കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ എടുത്ത ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോ എഡിറ്റ് ...
ന്യൂഡൽഹി: കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ എടുത്ത ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോ എഡിറ്റ് ചെയ്ത് വിവാദത്തിലായി പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖ ലോകനേതാക്കളെ ചിത്രത്തിൽ നിന്ന് വെട്ടിമാറ്റിയാണ് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഔദ്യോഗികമായി ചിത്രം പുറത്തുവിട്ടത്. സംഭവം കടുത്ത നയതന്ത്ര വിയോജിപ്പുകൾക്കും സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കും വഴിവെച്ചതോടെ പാകിസ്ഥാൻ ഈ ചിത്രം ഒടുവിൽ പിൻവലിച്ചു.
ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കൾ ഒന്നിച്ച് അണിനിരന്ന ഔദ്യോഗിക ചിത്രത്തിലാണ് പാകിസ്ഥാൻ തന്ത്രപരമായി മാറ്റം വരുത്തിയത്. യഥാർത്ഥ ചിത്രത്തിൽ വലത്തുനിന്ന് നാലാമതായി നിന്നിരുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ലോകനേതാക്കളുടെ മധ്യഭാഗത്തായി കാണിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ചിത്രത്തിന്റെ ഇരുവശങ്ങളിൽ നിന്നുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുൾപ്പെടെ അഞ്ചോളം ലോകനേതാക്കളെ പാകിസ്ഥാൻ പൂർണ്ണമായും വെട്ടിമാറ്റി.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഉച്ചകോടിയുടെ യഥാർത്ഥ ചിത്രം പുറത്തുവിട്ടതോടെയാണ് പാകിസ്ഥാന്റെ എഡിറ്റിങ് കള്ളത്തരം ലോകം അറിഞ്ഞത്. നയതന്ത്ര തലത്തിൽ വലിയ നാണക്കേടുണ്ടാക്കിയ ഈ പ്രവൃത്തിയെ പരിഹസിച്ച് ലക്ഷക്കണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനം ഉയർന്നതോടെ പാക് പ്രധാനമന്ത്രിയുടെ ഓഫീസ് തങ്ങളുടെ ഔദ്യോഗിക 'X' (ട്വിറ്റർ) ഹാൻഡിലിൽ നിന്ന് ഈ ചിത്രം നീക്കം ചെയ്യാൻ നിർബന്ധിതരായി. തുടർന്ന് നരേന്ദ്ര മോദി ഉൾപ്പെടുന്ന യഥാർത്ഥ ചിത്രം ഷെഹ്ബാസ് ഷെരീഫ് തന്റെ വ്യക്തിപരമായ അക്കൗണ്ടിലൂടെ പങ്കുവെച്ച് വിവാദം തണുപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
Key Words : SCO Summit, Pakistan, Narendra Modi

COMMENTS