കൊച്ചി : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷന്‍ അനുമതി വ...
കൊച്ചി : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ അതൃപ്തി പരസ്യമാക്കി ഹൈക്കോടതി. സർക്കാരിനെതിരെ കടുത്ത വിമർശനമാണ് കോടതിയിൽ നിന്നണ്ടായത്. കേസിൽ ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോയെന്ന് ജസ്റ്റിസ് എ.ബദറുദീൻ വാക്കാൽ സംശയം പ്രകടിപ്പിച്ചു.
മൈക്രോ തട്ടിപ്പ് കേസില്‍ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. എന്നാൽ പ്രോസിക്യൂഷൻ അനുമതിയിൽ തീരുമാനമെടുക്കണമെന്ന ഉത്തരവിനെക്കുറിച്ച് ഇന്നലെ മാത്രമാണ് അറിഞ്ഞതെന്ന് പിന്നാക്ക വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി അറിയിച്ചു.
ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നതനുസരിച്ചാണ് പിന്നാക്ക വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നേരിട്ട് കോടതിയിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചത്. പ്രോസിക്യൂഷൻ അനുമതിയിൽ തീരുമാനമെടുക്കണമെന്ന ഉത്തരവിനെക്കുറിച്ച് ഇന്നലെ മാത്രമാണ് അറിഞ്ഞതെന്ന് വകുപ്പ് സെക്രട്ടറി കോടതിയെ അറിയിച്ചു.
വകുപ്പ് സെക്രട്ടറിക്ക് യഥാസമയം ഉത്തരവിന്റെ വിവരം കൈമാറാതിരുന്നത് എന്തുകൊണ്ടാണെന്ന് സര്‍ക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു. ഉത്തരവ് അറിയിക്കാതിരുന്നത് സിസ്റ്റത്തിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ്. വിജിലന്‍സ് വിഭാഗം വിവരം അറിയിക്കാന്‍ വിട്ടുപോയതാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വിശദീകരണം.
ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ എന്ന സംശയവും കോടതി പ്രകടിപ്പിച്ചു. ഒരു തെറ്റ് സംഭവിക്കാമെന്നും എന്നാല്‍ തുടര്‍ച്ചയായി തെറ്റുകള്‍ സംഭവിക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ അനുമതി വൈകിപ്പിക്കുന്നത് മനഃപൂര്‍വമാണെന്നും കോടതി അഭിപ്രായപ്പെട്ടു
അടുത്ത വെള്ളിയാഴ്ചയ്ക്കകം അനുമതിയില്‍ തീരുമാനം എടുക്കണമെന്നും അല്ലാത്തപക്ഷം വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട 8 കേസുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്ന് വിജിലൻസ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വയനാട് പുൽപ്പള്ളിയിലെ കേസിൽ പ്രോസിക്യൂഷൻ അനുമതിക്കായി സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും വ്യക്തമാക്കി.
തുടർന്ന് സെപ്റ്റംബർ 10നകം തീരുമാനമെടുക്കാൻ പിന്നാക്ക വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ ഇതു പാലിക്കപ്പെട്ടില്ല. തുടർന്നാണ് അഡീഷനൽ ചീഫ് സെക്രട്ടറിയോട് ഇന്നു ഹാജരാകാൻ കോടതി നിർദേശിച്ചത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എംഎസ്അനിൽ നൽകിയ ഉപഹർജിയാണ് കോടതിയിലുള്ളത്.
2016ൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്റ് പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
പിന്നോക്കവിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് ചെറുകിട സംരഭങ്ങൾ തുടങ്ങാൻ നബാർഡ് പിന്നാക്ക വികസന കോർപ്പേറേഷൻ വഴി നൽകിയ ഗ്രാൻറ് അമിത പലിശ ഈടാക്കി സർക്കാറിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തെന്നാണ് കണ്ടെത്തൽ.
മൈക്രോ ഫിനാൻാസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 124 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എൻ.സോമൻ, മൈക്രോഫിനാൻസ് കോ ഓർഡിനേറ്റർ കെ.കെ.മഹേശൻ എന്നിവർ കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകൾ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.
Key Words : Micro Finance, Vellapally Natesan, Court, VD Satheesan Government

COMMENTS