കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയെ കൂടുതൽ പ്രതിരോധത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിർണ...
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയെ കൂടുതൽ പ്രതിരോധത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിർണ്ണായക നീക്കം. വീണ വിജയന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത 'ചുവന്ന ഡയറി' ശാസ്ത്രീയ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നു. ഡയറിയിലെയും അതിനൊപ്പം ലഭിച്ച നോട്ട് ഷീറ്റുകളിലെയും കൈയക്ഷരം വീണയുടേത് തന്നെയെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യം. ഇതിനായി കോടതിയുടെ അനുമതി തേടാൻ ഇ.ഡി പ്രത്യേക നിയമോപദേശം സ്വീകരിച്ചു കഴിഞ്ഞു.
കേസിൽ ഇതുവരെ ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെയും ഡയറിയിലെ സാമ്പത്തിക വിവരങ്ങളുടെയും അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ഇ.ഡിയുടെ നീക്കം. സി.എം.ആർ.എൽ (CMRL) കമ്പനിയിൽ നിന്ന് സേവനങ്ങളൊന്നും നൽകാതെ 3.28 കോടി രൂപ എക്സാലോജിക് കമ്പനി വഴി കൈപ്പറ്റിയെന്നത് കൂടാതെ, വൻതോതിലുള്ള മറ്റ് സാമ്പത്തിക ഇടപാടുകളും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
വീണയുടെ ബാങ്ക് അക്കൗണ്ടുകൾ വഴി നിയമപരമായ വരുമാന മാർഗ്ഗങ്ങൾക്കും അപ്പുറമുള്ള ഏകദേശം 20 കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പുതിയ കണ്ടെത്തൽ. ഇതിൽ 85 ലക്ഷം രൂപ ദുബായിലേക്ക് ഹവാല മാർഗ്ഗത്തിലൂടെ കടത്തിയതായും അന്വേഷണസംഘം സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് ഡയറിയിലെ വിവരങ്ങൾക്ക് നിയമസാധുത ഉറപ്പാക്കാൻ ഫൊറൻസിക് പരിശോധനയ്ക്ക് ഇ.ഡി മുതിരുന്നത്.
പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിക്ക് 25 പേജുള്ള റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഡയറി പരിശോധിക്കാനുള്ള നീക്കം.
പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ സി.എം.ആർ.എല്ലിലെ ഉദ്യോഗസ്ഥരെയും ഓഡിറ്റർമാരെയും വീണ്ടും ചോദ്യം ചെയ്യാൻ സമൻസ് അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യലിനായി ഇ.ഡി വിളിപ്പിച്ചേക്കുമെന്നാണ് സൂചന. അതേസമയം, ഇ.ഡിയുടെ നീക്കങ്ങൾ രാഷ്ട്രീയ പ്രതികാര ബുദ്ധിയോടെയുള്ളതാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നുമാണ് സി.പി.എം നേതൃത്വത്തിന്റെ പ്രതികരണം.
Key Words : Veena Vijayan, Masappadi Case

COMMENTS