ന്യൂഡൽഹി: രാജ്യം സാമ്പത്തികമായി വലിയ മുന്നേറ്റത്തിലാണെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ധനകാര്യ സെക്ര...
ന്യൂഡൽഹി: രാജ്യം സാമ്പത്തികമായി വലിയ മുന്നേറ്റത്തിലാണെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യം 7.8 ശതമാനം ജിഡിപി വളർച്ച കൈവരിച്ചുവെന്ന ഔദ്യോഗിക കണക്കുകൾ തെറ്റാണെന്നും യഥാർത്ഥ വളർച്ച വെറും 2.6 ശതമാനം മാത്രമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തൽ ഏറ്റുപിടിച്ചുകൊണ്ട് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതോടെ വിഷയം വലിയ രാഷ്ട്രീയ-സാമ്പത്തിക വിവാദമായി മാറിയിരിക്കുകയാണ്.
അടിസ്ഥാന കണക്കുകളിൽ മാറ്റം വരുത്തി:നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ 2017-19 കാലയളവിൽ ധനകാര്യ സെക്രട്ടറിയായിരുന്ന സുഭാഷ് ചന്ദ്ര ഗാർഗ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. വളർച്ചാനിരക്ക് വലിയ തോതിൽ കാണിക്കുന്നതിനായി മുൻവർഷത്തെ (2025-26 ആദ്യ പാദം) ജിഡിപി അടിസ്ഥാന കണക്കുകൾ സർക്കാർ മനഃപൂർവം കുറച്ചു കാണിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം.
കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിലെ കറന്റ് പ്രൈസ് ജിഡിപി 86 ലക്ഷം കോടി രൂപയായിരുന്ന സ്ഥാനത്ത് നിന്ന് കേന്ദ്രം അത് 80 ലക്ഷം കോടിയായി പുനർനിശ്ചയിച്ചു. ഇത്തരമൊരു കൃത്രിമം നടത്തിയില്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ യഥാർത്ഥ നാമമാത്ര ജിഡിപി വളർച്ച വെറും 2.6 ശതമാനത്തിൽ ഒതുങ്ങുമായിരുന്നുവെന്ന് ഗാർഗ് ചൂണ്ടിക്കാട്ടുന്നു.'
മുൻ ധനകാര്യ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ സർക്കാരിനെതിരെ കോൺഗ്രസ് രൂക്ഷമായ കടന്നാക്രമണം ആരംഭിച്ചു. തൊഴിലില്ലായ്മ, വിലക്കയറ്റം, കുറഞ്ഞ നിക്ഷേപം തുടങ്ങിയ രാജ്യത്തെ യഥാർത്ഥ സാമ്പത്തിക പ്രതിസന്ധികളെ മറച്ചുവെക്കാൻ സർക്കാർ 'സ്ഥിതിവിവരക്കണക്കുകളിലെ ജിംനാസ്റ്റിക്സ്' നടത്തുകയാണെന്ന് കോൺഗ്രസ് വക്താക്കൾ കുറ്റപ്പെടുത്തി. മോദി സർക്കാരിന്റെ കീഴിൽ 'മേക് ഇൻ ഇന്ത്യ' അല്ല, മറിച്ച് 'ഫേക്ക് ഇൻ ഇന്ത്യ' പദ്ധതിയാണ് സജീവമെന്നും പ്രതിപക്ഷം പരിഹസിച്ചു.
ആരോപണം അടിസ്ഥാനരഹിതമെന്ന് സർക്കാർ
അതേസമയം സുഭാഷ് ചന്ദ്ര ഗാർഗിന്റെ കണക്കുകൂട്ടലുകൾ അടിസ്ഥാനരഹിതവും സാമ്പത്തികശാസ്ത്രപരമായി അർത്ഥശൂന്യവുമാണെന്ന് ഔദ്യോഗിക വൃത്തങ്ങളും ബിജെപിയും പ്രതികരിച്ചു. ഒന്നിനൊന്ന് പൊരുത്തപ്പെടാത്ത രണ്ട് വ്യത്യസ്ത ജിഡിപി പരമ്പരകളിലെ കണക്കുകൾ തമ്മിൽ തെറ്റായി താരതമ്യം ചെയ്താണ് ഗാർഗ് 2.6 ശതമാനം എന്ന നിഗമനത്തിൽ എത്തിയതെന്ന് അധികൃതർ വിശദീകരിക്കുന്നു.പുതിയ വിവരങ്ങൾ ലഭ്യമാകുമ്പോൾ ജിഡിപി കണക്കുകൾ പുതുക്കുന്നത് ആഗോളതലത്തിൽ സാധാരണയായി ചെയ്യുന്ന നടപടിക്രമം മാത്രമാണ്. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും രാജ്യം കൈവരിച്ച 7.8 ശതമാനം വളർച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്തിന്റെ തെളിവാണെന്നും സർക്കാർ അനുകൂലികൾ വ്യക്തമാക്കി.
Key Words : Rahul Gandhi, Congress, GDP , NDA Government

COMMENTS