തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്. സ്റ്റാഫു...
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.
സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ വാക്പോര് തുടരുന്നതിനിടെയാണ് കണക്കുകള്‍ പുറത്തുവന്നത്. പിണറായി വിജയനാണ് ഏറ്റവും കൂടുതല്‍ നിയമനം നടത്തിയത്. 44 പേരെ പേഴ്സണല്‍ സ്റ്റാഫായും 12 പേരെ സോഷ്യല്‍ മീഡിയ വിഭാഗത്തിലുമായി നിയമിച്ചു.
രണ്ടാം പിണറായി സർക്കാർ കാലത്ത് മന്ത്രിമാർക്ക് 787 പേഴ്സണല്‍ സ്റ്റാഫുകള്‍ ഉണ്ടായിരുന്നുവെന്നാണ് വി ഡി സതീശന്റെ ആരോപണം. യു ഡി എഫ് സർക്കാർ ആകെ 476 പേരെയാണ് നിയമിച്ചതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍, 787 എന്ന കണക്ക് പിണറായി വിജയൻ തള്ളിയിരുന്നു. ഇതിനിടെ പുറത്തു വന്ന രേഖകള്‍ പ്രകാരം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആകെ നിയമനം 787 ആയിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
മാറിയ മന്ത്രിമാരുടെ സ്റ്റാഫുകളെ കൂടി ഉള്‍പ്പെടുത്തിയാണ് 787 എന്ന കണക്ക്. അഞ്ച് വർഷത്തിനിടെ മന്ത്രിമാർ മാറുന്നതിനനുസരിച്ച് 61 സ്റ്റാഫുകളെ പുനർനിയമിച്ചിട്ടുണ്ട്. ഇവരെ ഒഴിവാക്കിയാല്‍ 726 പേരാണ് സ്റ്റാഫായി ഉണ്ടായിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ 44 പേരെയാണ് പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത്. ഇതില്‍ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ ശമ്പളമില്ലാതെയാണ് പ്രവർത്തിച്ചത്. സോഷ്യല്‍ മീഡിയ വിഭാഗത്തിലേക്ക് 12 പേരെ നിയമിച്ചതിന് വർഷം 84 ലക്ഷം രൂപ ചെലവഴിക്കുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു.
726 പേർ ഒരേസമയം ജോലി ചെയ്തിരുന്നില്ലെന്നും രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പലരും സർക്കാർ കാലാവധി പകുതി പിന്നിടുമ്പോള്‍ മാറുകയും പകരം പുതിയവർ നിയമിക്കപ്പെടുകയും ചെയ്തു. മുൻ സർക്കാരുകളിലും സമാനമായ രീതിയില്‍ പേഴ്സണല്‍ സ്റ്റാഫ് നിയമനം നടന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു.
പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെൻഷൻ ഉറപ്പാക്കാനാണ് ഇത്തരം നിയമനങ്ങളെന്ന ആരോപണവും നേരത്തെ ഉയർന്നിട്ടുണ്ട്. ഒരേസമയം 700ലേറെ പേർ ഉണ്ടായിരുന്നില്ലെന്നാണോ മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. വിഷയത്തില്‍ കൂടുതല്‍ രേഖകള്‍ മുഖ്യമന്ത്രി പുറത്തുവിടുമോയെന്നാണ് ഇനി ശ്രദ്ധേയം.
Key Words : Pinarayi government, Personal Staff

COMMENTS