തിരുവനന്തപുരം : പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചാൽ നടപടിയുണ്ടാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. ബോര്‍ഡുകള്‍, ബാ...
തിരുവനന്തപുരം : പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചാൽ നടപടിയുണ്ടാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, കൊടിമരങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിനായി വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി.
പൊതുഇടങ്ങൾ,റോഡുകള്‍, നടപ്പാതകള്‍, കൈവരികള്‍, സെന്റര്‍ മീഡിയനുകള്‍, ട്രാഫിക് ഐലന്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കരുതെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നിർദേശിച്ചിരിക്കുന്നത്. നീക്കം ചെയ്യുന്ന ഓരോ പ്രചാരണ വസ്തുക്കള്‍ക്കും 5,000 രൂപ വീതം പിഴ ചുമത്തണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഇവ നീക്കം ചെയ്യാനും, ഹോള്‍ഡിങ് ഏരിയയിലേക്ക് മാറ്റുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമുള്ള ചെലവും ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണം എന്നാണ് മാർഗനിർദേശത്തിലുള്ളത്.
ഉത്തരവാദികള്‍ക്കെതിരെ നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികളും സ്വീകരിക്കണം. നിർദേശങ്ങൾ പാലിക്കാത്തവരിൽ നിന്നും പിഴ ഈടാക്കുക എന്നത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ വ്യക്തിഗത ഉത്തരവാദിത്തമായിരിക്കുമെന്നും. ഇതിൽ വീഴ്ച വരുത്തിയാല്‍ സെക്രട്ടറിമാരില്‍ നിന്ന് ഈ തുക ഈടാക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനിടെ ആവശ്യമായ സംരക്ഷണം പോലീസ് നല്‍കണം എന്നും തദേശ വകുപ്പിന്റെ മാർഗ നിർദേശത്തിൽ പറയുന്നു.
Key Words : Bill Boards, Fine

COMMENTS