ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകുന്നില്ലെന്ന് തമിഴ്‌നാട്. സുപ്രീം കോടതിയിൽ ഫയൽച...
ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകുന്നില്ലെന്ന് തമിഴ്‌നാട്. സുപ്രീം കോടതിയിൽ ഫയൽചെയ്ത തൽസ്ഥിതി റിപ്പോർട്ടിലാണ് തമിഴ്‌നാട് ഇക്കാര്യം വ്യക്തമാക്കിയത്. മരം മുറിക്കാൻ അനുമതി നൽകിയെന്ന് കേരളത്തിന്റെ മുതിർന്ന അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത തൽസ്ഥിതി റിപ്പോർട്ടിൽ ആരോപിച്ചു.
അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് 23 മരങ്ങൾ മുറിക്കുന്നത് അനിവാര്യമാണെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ നിലപാട്. മരങ്ങൾ മുറിക്കാൻ തമിഴ്നാട് നൽകിയ അപേക്ഷയിൽ തീരുമാനം എടുക്കാൻ കേന്ദ്രസർക്കാരിനോട് കഴിഞ്ഞവർഷം ജൂലായിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ, കേരളത്തിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ അനുമതി നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാർ തങ്ങളെ ഒക്ടോബറിൽ അറിയിച്ചതെന്ന് തമിഴ്‌നാട് സർക്കാർ ആരോപിക്കുന്നു. ജൂലായിൽ കേസ് പരിഗണിച്ചപ്പോൾ അനുമതി നൽകുമെന്ന ഉറപ്പ് കേരളത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.
സുപ്രീം കോടതി നിർദേശിച്ചിട്ടും മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകാത്തതിനാൽ ബേബി ഡാം ശക്തിപെടുത്തുന്നതിനുള്ള നടപടികൾ വൈകുന്നുവെന്നും തമിഴ്‌നാട് ആരോപിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ അനുവദിക്കുന്ന 2014-ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി 12 വർഷം കഴിഞ്ഞിട്ടും നടപ്പാക്കാൻ സാധിക്കുന്നില്ലെന്നും തമിഴ്‌നാട് സർക്കാരിന്റെ തൽസ്ഥിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2014-ലെ വിധി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേരളത്തിന് നിർദേശം നൽകണമെന്നും തമിഴ്‌നാട് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
Key Words : Tamil Nadu , Mullaperiyar

COMMENTS