ആലപ്പുഴ : കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. എല്ലാ ആസൂത്രണവും നടത്തിയത് 13 കാരിയ...
ആലപ്പുഴ : കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. എല്ലാ ആസൂത്രണവും നടത്തിയത് 13 കാരിയായ പേരക്കുട്ടിയാണെന്ന് പൊലീസ് വ്യക്തമാക്കി.
കരുവാറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പരവൂർ നെട്ടുങ്ങോലം കൊച്ചാലും മൂട് സരസ്വതി നിവാസിൽ ശിവൻ കുട്ടി ചെട്ടിയാരാണ് (65) കൊല്ലപ്പെട്ടത്. ഫോൺ അമിതമായി ഉപയോഗിക്കുന്നതിനും വൈകി വീട്ടിലെത്തുന്നതിനും മുത്തശ്ശൻ നിരന്തരം വഴക്കു പറഞ്ഞിരുന്നതിനാൽ പെൺകുട്ടിക്ക് പകയുണ്ടായിരുന്നു. കൊല്ലത്തെ പഠനകാലത്ത് പരിചയപ്പെട്ട കാമുകനും സുഹൃത്തുക്കൾക്കും വീട്ടിലേക്കുള്ള വഴി കാട്ടിക്കൊടുത്തത് പെൺകുട്ടിയാണ്.
വീടിനുള്ളിലേക്ക് കയറി മുത്തശ്ശനെ കൊല്ലാനുള്ള എളുപ്പ വഴിയും പറഞ്ഞു കൊടുത്തത് കുട്ടിയാണ്. കൃത്യം നടന്ന സമയത്ത് പെൺകുട്ടി വീട്ടിലില്ലായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.
മുത്തശ്ശൻ ഞായറാഴ്ച തനിച്ചായിരിക്കുമെന്ന് പെൺകുട്ടി ഫോൺ വിളിച്ച് കാമുകനെ അറിയിച്ചിരുന്നു. തുടർന്ന് കാമുകനും കൂട്ടുകാരും ട്രെയിനിൽ ഹരിപ്പാട്ടെത്തി. പെൺകുട്ടി ഫോണിലൂടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുകയും, ശുചിമുറിയുടെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റിന്റെ ഭാഗം പൊട്ടിച്ച് അകത്തു കയറാൻ നിർദ്ദേശിക്കുകയും ചെയ്തു. സ്വർണം ഇരിക്കുന്ന സ്ഥലവും പറഞ്ഞു കൊടുത്തു.
വീടിലെ കിടക്കവിരിയും മറ്റ് വസ്ത്രങ്ങളും ഉപയോഗിച്ചാണ് ശിവൻ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. വീഡിയോ കോളിലൂടെ മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പെൺകുട്ടിയെ കാണിക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് കടന്ന പ്രതികളെ ഫോൺ രേഖകളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
ശിവൻ കുട്ടി ചെട്ടിയാരുടെ മകൾ ശ്രീലക രണ്ടു തവണ വിവാഹം കഴിച്ചിട്ടുണ്ട്. പ്രതിയായ പെൺകുട്ടി ആദ്യ വിവാഹത്തിലെ മകളാണ്. വിവാഹമോചനം നേടിയ ശ്രീലക പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചു. ഇയാൾ ഇപ്പോൾ ഗൾഫിലാണ്. ഇവരെല്ലാം കൊല്ലത്താണ് താമസിച്ചിരുന്നത്. രണ്ടു വർഷം മുൻപാണ് കരുവറ്റയിലെ വാടക വീട്ടിലേക്ക് മാറിയത്. ശ്രീലകയ്ക്കായി പുതിയ വീടിന്റെ നിർമ്മാണം നടക്കുകയായിരുന്നു. ഇതിന് അടുത്തായിരുന്നു വാടക വീട്.
Key Words : Karuvatta Murder

COMMENTS