തിരുവനന്തപുരം : സംസ്ഥാന പൊലീസിനെ ആധുനികവത്‌കരിക്കുന്നതിന്റെ ഭാഗമായി മൂന്ന് പദ്ധതികൾക്ക് തുടക്കമിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....
തിരുവനന്തപുരം : സംസ്ഥാന പൊലീസിനെ ആധുനികവത്‌കരിക്കുന്നതിന്റെ ഭാഗമായി മൂന്ന് പദ്ധതികൾക്ക് തുടക്കമിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റോഡപകടങ്ങൾ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ‘എ ഐ. ട്രാക്ക്’, സ്മാർട്ട് പോലീസിംഗ് ഉറപ്പാക്കുന്നതിനുള്ള ‘ഇന്റഗ്രേറ്റഡ് ബീറ്റ് മാനേജ്മെന്റ് സിസ്റ്റം’, സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ‘സൈബർ വാൾ’ എന്നീ മൂന്ന് പദ്ധതികൾക്കാണ് മന്ത്രി തുടക്കമിട്ടത്.
സംസ്ഥാന സർക്കാരിന്റെ നൂറിന പരിപാടികളുടെ ഭാഗമായി ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ ആരംഭിച്ചതെന്ന് മന്ത്രി രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പൊലീസ് സേവനങ്ങൾ ലഭ്യമാക്കുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്.
റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിച്ച സംവിധാനമാണ് എ ഐ ട്രാക്ക്. റോഡുകളിലെ അപകടസാധ്യതകളെയും ഗതാഗത സാഹചര്യങ്ങളെയും സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനും ആവശ്യമായ വിവരങ്ങൾ സമയബന്ധിതമായി ജനങ്ങളിലെത്തിക്കാനും സംവിധാനത്തിലൂടെ കഴിയും.
റോഡപകടങ്ങൾ പരമാവധി കുറയ്ക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ അപകടങ്ങൾ പൂർണമായും ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. റോഡപകടങ്ങൾ പ്രതിരോധിക്കുന്നതിനായി കേരള പൊലീസ് നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകളിലൊന്നാണ് എ ഐ ട്രാക്കെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിന്റെ സേവനങ്ങൾ കൂടുതൽ വേഗത്തിൽ ജനങ്ങളിലെത്തിക്കുന്നതിനും പോലീസിന്റെ പെട്രോളിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുമാണ് ഇന്റഗ്രേറ്റഡ് ബീറ്റ് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. പൊലീസിന്റെ വിവിധ പെട്രോളിംഗ് സംവിധാനങ്ങളെ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് ഏകോപിപ്പിക്കാൻ ഇതിലൂടെ കഴിയും. പൊലീസിന്റെ പെട്രോളിംഗ് പ്രവർത്തനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ ഏകോപിപ്പിക്കുന്നതിലൂടെ അടിയന്തര സാഹചര്യങ്ങളിൽ കൂടുതൽ വേഗത്തിൽ ഇടപെടാനും ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകാനും സാധിക്കും.
രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനും സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി രൂപകൽപ്പന ചെയ്ത സംവിധാനമാണ് സൈബർ വാൾ. സൈബർ സുരക്ഷാ ബോധവതരകരണം, വിവരങ്ങളുടെ പരിശോധന, അടിയന്തര സഹായം തുടങ്ങിയ സേവനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ലഭ്യമാക്കുന്ന ഡിജിറ്റൽ സെക്യൂരിറ്റി അസിസ്റ്റന്റായി സൈബർ വാൾ പ്രവർത്തിക്കും. കേരള പൊലീസിലെ സമർഥരായ ഉദ്യോഗസ്ഥരാണ് സംവിധാനം വികസിപ്പിച്ചത്.
പുതിയ മൂന്ന് സംവിധാനങ്ങളും ജനങ്ങൾക്കിടയിലെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. 600ലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതിനകം പരിശീലനം നൽകിയിട്ടുണ്ടെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഒരു വാർത്ത നീക്കം ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാർ മെറ്റയോട് യാതൊരു കാര്യവും ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. കേരള പൊലീസ് മെറ്റയ്ക്ക് പരാതിയും നൽകിയിട്ടില്ല. ഔദ്യോഗികമായോ അനൗദ്യോഗികമായോ വാർത്ത നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. വാർത്ത നീക്കം ചെയ്തത് എന്തുകൊണ്ടാണെന്ന് മെറ്റയോട് തന്നെയാണ് ചോദിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചുവരുത്തിയ സംഭവത്തിൽ പൊലീസ് പ്രവർത്തിക്കുന്നത് സർക്കാർ സംവിധാനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഗവർണറുടെ നിർദ്ദേശപ്രകാരമല്ലെന്നും മന്ത്രി പറഞ്ഞു.
ഇത്തവണത്തെ ഓണം ‘തൂഫാൻ ഓണം’ ആക്കുന്നതിനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എവിടെയെങ്കിലും അപാകതകൾ ശ്രദ്ധയിൽപ്പെട്ടാൽ അവ തിരുത്താൻ തയ്യാറാണ്. ലഹരിമരുന്നുമായി കാസർഗോഡ് പിടിയിലായ പ്രതിക്ക് ഒരുതരത്തിലുമുള്ള ആനുകൂല്യവും നൽകില്ല. പിടിയിലാകുന്നത് താനുമായി ബന്ധമുള്ള ആളായാൽ പോലും കർശന നടപടി സ്വീകരിക്കും.
ഒരാളുടെ അടുപ്പമോ അനുകമ്പയോ തൂഫാൻ വിഷയത്തിൽ പരിഗണിക്കില്ലെന്നും മുഖം നോക്കാതെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള പൊലീസിന്റെ സാങ്കേതിക ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക് സുരക്ഷിതവും വേഗതയേറിയതുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പുകളാണ് മൂന്ന് പുതിയ പദ്ധതികളെന്നും മന്ത്രി പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, എ.ഡി.ജി.പി ലോ ആൻഡ് ഓർഡർ പി. വിജയൻ, പൊലീസ് ഉപദേഷ്‌ടാവ് എ. ഹേമചന്ദ്രൻ, സൈബർ സെക്യൂരിറ്റി ഐ.ജി പി. പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
Key Words : Home Minister Ramesh Chennithala, AI , Road Accident, Cyber Wall

COMMENTS