ഹൈദരാബാദ്: ശിരോവസ്ത്രം (ഹിജാബ്) ഇസ്‌ലാമിൽ നിർബന്ധിത മതാചാരമല്ലെന്ന അലഹാബാദ് ഹൈക്കോടതി പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം (AIMIM) അ...
ഹൈദരാബാദ്: ശിരോവസ്ത്രം (ഹിജാബ്) ഇസ്‌ലാമിൽ നിർബന്ധിത മതാചാരമല്ലെന്ന അലഹാബാദ് ഹൈക്കോടതി പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം (AIMIM) അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി. കോടതി വിധി ഇസ്‌ലാമിന് നേരെയുള്ള ആക്രമണമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇസ്‌ലാമിൽ ഏതാണ് അത്യാവശ്യമായ ആചാരമെന്ന് തീരുമാനിക്കേണ്ടത് ജഡ്ജിമാരല്ലെന്നും അദ്ദേഹം ഹൈദരാബാദിൽ നടന്ന പൊതുയോഗത്തിൽ വ്യക്തമാക്കി."ഇത് ഞങ്ങളുടെ മതമാണ്, ഇതിൽ ഏതാണ് ആവശ്യമെന്ന് ഞങ്ങൾ തീരുമാനിക്കും. അത് തീരുമാനിക്കാൻ ജഡ്ജിമാർ ആരാണ്?" എന്ന് ഉവൈസി ചോദിച്ചു. ഈ വിധി ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആ പെൺകുട്ടി ഹിജാബ് ധരിക്കുന്നത് അവളുടെ തലയിലാണ്, ചിന്തകളിലല്ല. ഈ വിധി മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കും. ഉത്തർപ്രദേശിൽ സെക്കൻഡറി സ്കൂളുകളിൽ മുസ്‌ലിം പെൺകുട്ടികളുടെ പ്രവേശനം നിലവിൽ തന്നെ ഏറ്റവും കുറവാണ്. അവരുടെ വിദ്യാഭ്യാസം തടയാനാണ് ഇത്തരം നീക്കങ്ങളിലൂടെ ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ശബരിമലയിലെ മതപരമായ ആചാരങ്ങളെക്കുറിച്ചുള്ള വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കെ, അലഹാബാദിലെ ജഡ്ജിമാർ ഈ വിഷയത്തിൽ വിധി പറയരുതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ "ഏകീകരണം എന്നത് സമത്വമല്ല" എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്കൂളിൽ യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയുടെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ ജെ. ജെ. മുനീർ, ഇന്ദ്രജിത്ത് ശുക്ല എന്നിവരടങ്ങിയ അലഹാബാദ് ഹൈക്കോടതി ബെഞ്ച് വിവാദ പരാമർശം നടത്തിയത്. പ്രയാഗ്‌രാജിലെ സ്വകാര്യ സ്കൂളിന്റെ യൂണിഫോം നയം ശരിവെച്ച കോടതി, വിദ്യാലയങ്ങളിൽ അച്ചടക്കം നിലനിർത്താൻ വിവേചനരഹിതമായ യൂണിഫോം കോഡ് നടപ്പാക്കാൻ സ്ഥാപനങ്ങൾക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഉവൈസി ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
Key Words : Hijab, Islam, Asaduddin Owaisi, Allahabad High Court

COMMENTS