ബെർലിൻ: യൂറോപ്യൻ രാജ്യങ്ങൾക്കിടയിലുള്ള അതിരുകളില്ലാത്ത സ്വതന്ത്ര സഞ്ചാര സംവിധാനമായ ‘ഷെങ്കൻ’ (Schengen) ഉടമ്പടിയെ ആശങ്കയിലാഴ്ത്തി അതിർത്തി പര...
ബെർലിൻ: യൂറോപ്യൻ രാജ്യങ്ങൾക്കിടയിലുള്ള അതിരുകളില്ലാത്ത സ്വതന്ത്ര സഞ്ചാര സംവിധാനമായ ‘ഷെങ്കൻ’ (Schengen) ഉടമ്പടിയെ ആശങ്കയിലാഴ്ത്തി അതിർത്തി പരിശോധനകൾ വീണ്ടും നീട്ടി ജർമനി. അനധികൃത കുടിയേറ്റവും വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളും മുൻനിർത്തി തങ്ങളുടെ ഒൻപത് കര അതിർത്തികളിലും ഏർപ്പെടുത്തിയിട്ടുള്ള കർശന പരിശോധനകൾ 2027 മാർച്ച് പകുതി വരെ നീട്ടാനാണ് ജർമനിയുടെ തീരുമാനം.ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ജർമൻ ഫെഡറൽ ആഭ്യന്തര മന്ത്രാലയം യൂറോപ്യൻ കമ്മിഷന് കൈമാറി. 2024 സെപ്റ്റംബറിൽ ആരംഭിച്ച ഈ അതിർത്തി പരിശോധനകൾ ഇത് മൂന്നാം തവണയാണ് ജർമനി നീട്ടുന്നത്.
ഫ്രാൻസ്, ലക്സംബർഗ്, ബെൽജിയം, നെതർലൻഡ്സ്, ഡെന്മാർക്ക്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നീ ഒൻപത് അയൽരാജ്യങ്ങളുമായുള്ള അതിർത്തികളിലാണ് ജർമനി പരിശോധന കർശനമാക്കിയിരിക്കുന്നത്.അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും തടയുന്നതിനൊപ്പം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ ഈ നടപടി അനിവാര്യമാണെന്നാണ് ജർമനിയുടെ വാദം. മൊറോക്കോയിൽ നിന്ന് സ്പാനിഷ് അതിർത്തിയായ സെവൂട്ടയിലേക്ക് പതിനായിരക്കണക്കിന് ആളുകൾ കൂട്ടത്തോടെ അതിർത്തി കടക്കാൻ ശ്രമിച്ച സമീപകാല സംഭവം ചൂണ്ടിക്കാണിച്ചാണ് ജർമനി തങ്ങളുടെ നിലപാടിനെ ന്യായീകരിക്കുന്നത്.എന്നാൽ, ജർമനിയുടെ ഈ ഏകപക്ഷീയമായ തീരുമാനം ഷെങ്കൻ ഉടമ്പടിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ച് അയൽരാജ്യങ്ങളും യൂറോപ്യൻ കമ്മിഷനും രംഗത്തെത്തിയിട്ടുണ്ട്.
യൂറോപ്യൻ യൂണിയന്റെ പുതിയ മൈഗ്രേഷൻ നിയമങ്ങളും ഡിജിറ്റൽ എൻട്രി/എക്സിറ്റ് സംവിധാനങ്ങളും (EES) നിലവിലുള്ളപ്പോൾ ഇത്തരം പരിശോധനകൾ അനാവശ്യമാണെന്നാണ് ഇവരുടെ നിലപാട്. ജർമനിയിലേക്കും അയൽരാജ്യങ്ങളിലേക്കും ദിവസേന ജോലിക്കും ബിസിനസിനുമായി യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് അതിർത്തികളിലെ നീണ്ട ക്യൂവും പരിശോധനകളും കടുത്ത യാത്രാക്ലേശം സൃഷ്ടിക്കും. ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങൾക്കും വലതുപക്ഷ വോട്ടുകൾക്കുമായാണ് ജർമൻ സർക്കാർ ഇത്തരം കടുത്ത നടപടികളിലേക്ക് നീങ്ങുന്നതെന്ന് മനുഷ്യാവകാശ സംഘടനകളും കുറ്റപ്പെടുത്തി.
Key Words : Germany, Schengen Rules, Border Checking

COMMENTS