ന്യൂഡൽഹി: യുക്രൈൻ പൊതുമേഖലാ ബാങ്കായ 'ഓഷാദ്ബാങ്ക്' (Oschadbank) നൽകിയ രാജ്യാന്തര ആർബിട്രേഷൻ കേസിൽ റഷ്യയെ പ്രതിനിധീകരിക്കാൻ മുൻ ഇന്ത്യ...
ന്യൂഡൽഹി: യുക്രൈൻ പൊതുമേഖലാ ബാങ്കായ 'ഓഷാദ്ബാങ്ക്' (Oschadbank) നൽകിയ രാജ്യാന്തര ആർബിട്രേഷൻ കേസിൽ റഷ്യയെ പ്രതിനിധീകരിക്കാൻ മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ തിരഞ്ഞെടുത്തു. രാജ്യാന്തര നിയമമാധ്യമമായ 'ഗ്ലോബൽ ആർബിട്രേഷൻ റിവ്യൂ'വിനെ ഉദ്ധരിച്ച് 'ബാർ ആൻഡ് ബെഞ്ച്' ആണ് ഈ നിർണായക വിവരം പുറത്തുവിട്ടത്.2022-ൽ റഷ്യ നടത്തിയ പൂർണ്ണതോതിലുള്ള അധിനിവേശത്തെത്തുടർന്ന് യുക്രൈനിലെ ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഖേർസൺ, സപ്പോറീഷ്യ എന്നീ നാല് മേഖലകളിലെ തങ്ങളുടെ ആസ്തികളും ബിസിനസ്സ് പ്രവർത്തനങ്ങളും റഷ്യൻ സൈന്യം പിടിച്ചെടുത്തു എന്നാണ് യുക്രൈൻ ബാങ്കിന്റെ പരാതി.
നൂറുകണക്കിന് കോടി ഡോളറിന്റെ നഷ്ടപരിഹാരമാണ് ബാങ്ക് റഷ്യയിൽ നിന്ന് ആവശ്യപ്പെടുന്നത്. 1998-ലെ റഷ്യ-യുക്രൈൻ ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയുടെ (Bilateral Investment Treaty) കീഴിലാണ് ഈ തർക്കപരിഹാര നടപടികൾ നടക്കുന്നത്.മൂന്നംഗ അന്താരാഷ്ട്ര ട്രൈബ്യൂണലാണ് കേസിൽ വാദം കേൾക്കുന്നത്. ഇരുരാജ്യങ്ങളും സംയുക്തമായി തിരഞ്ഞെടുത്ത കോസ്റ്റാറിക്ക മുൻ വാണിജ്യമന്ത്രി ഡയാല ജിമെനെസ് ട്രൈബ്യൂണൽ പ്രസിഡന്റാകും. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ പ്രൊഫസറും ഗ്രീക്ക് ആർബിട്രേറ്ററുമായ സ്റ്റാവ്റോസ് ബ്രെകൗലാക്കിസ് ആണ് യുക്രൈൻ ബാങ്ക് നിർദ്ദേശിച്ച രണ്ടാമത്തെ അംഗം.
റഷ്യയുടെ പ്രതിനിധിയായാണ് ഡി.വൈ. ചന്ദ്രചൂഡ് ട്രൈബ്യൂണലിൽ എത്തുന്നത്.നേരത്തെ ഊർജ്ജ കമ്പനികളായ വിന്റർഷാൽ ഡിയ, ഉക്രെനെർഗോ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ റഷ്യക്കായി ഹാജരാകാൻ ലഭിച്ച ക്ഷണം ജസ്റ്റിസ് ചന്ദ്രചൂഡ് നിരസിച്ചിരുന്നു. 2014-ൽ ക്രിമിയ പിടിച്ചടക്കിയതുമായി ബന്ധപ്പെട്ട് ഓഷാദ്ബാങ്ക് നൽകിയ മുൻപത്തെ കേസിൽ റഷ്യ 1.1 ബില്യൺ ഡോളർ ബാങ്കിന് നഷ്ടപരിഹാരം നൽകാൻ രാജ്യാന്തര ട്രൈബ്യൂണൽ വിധിച്ചിരുന്നു.
Key Words : Former Indian Chief Justice DY Chandrachud, Russia, Ukrainian Bank

COMMENTS