കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുന്നണിക്കുള്ളിലെ പാളിച്ചകൾ പരസ്യമാക്കി വീണ്ടും പി.വി. അൻവർ രംഗത്...
കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുന്നണിക്കുള്ളിലെ പാളിച്ചകൾ പരസ്യമാക്കി വീണ്ടും പി.വി. അൻവർ രംഗത്ത്. യുഡിഎഫിന്റെ ഉറച്ച കോട്ടകളായ ഫറോക്കിലും രാമനാട്ടുകരയിലും പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ലെന്നും, അതേസമയം ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് തനിക്ക് വോട്ട് ലഭിച്ചെന്നുമാണ് അൻവർ തന്റെ പുതിയ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അവകാശപ്പെടുന്നത്.
ബേപ്പൂരിൽ താൻ പരാജയപ്പെട്ടതാണോ അതോ പരാജയപ്പെടുത്തിയതാണോ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി വിട്ടുവീഴ്ചയില്ലാതെ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചപ്പോൾ, യുഡിഎഫിന്റെ ഭാഗത്തുനിന്നുള്ള തെരഞ്ഞെടുപ്പ് പോരാട്ടം നയിക്കേണ്ട വലിയൊരു ഉത്തരവാദിത്തം തനിക്ക് ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നതായി അൻവർ കുറ്റപ്പെടുത്തി.
പ്രചാരണ രംഗത്തുണ്ടായ ഗുരുതരമായ വീഴ്ചകളും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ ലക്ഷക്കണക്കിന് നോട്ടീസുകൾ കൃത്യമായി വിതരണം ചെയ്യാതെയും, പോസ്റ്ററുകൾ ഒട്ടിക്കാതെയും ചില കേന്ദ്രങ്ങളിൽ കൂട്ടിവെച്ചത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് അൻവർ വ്യക്തമാക്കി.
വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ പുറത്തുവിടുമെന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. തോൽവിക്ക് പിന്നാലെ മുന്നണിക്കുള്ളിലെ പ്രാദേശിക നേതൃത്വത്തിനെതിരെ അൻവർ പരസ്യമായി രംഗത്തുവന്നത് വരും ദിവസങ്ങളിൽ യുഡിഎഫിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും.
Key Words : PV Anwar, UDF

COMMENTS