ആലപ്പുഴ: പ്രളയത്തെ അതിജീവിക്കുമെന്ന വലിയ പ്രഖ്യാപനങ്ങളോടെ കഴിഞ്ഞ മാർച്ചിൽ തുറന്നുകൊടുത്ത നവീകരിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി (എസി) റോഡിൽ വെള്ളം ക...
ആലപ്പുഴ: പ്രളയത്തെ അതിജീവിക്കുമെന്ന വലിയ പ്രഖ്യാപനങ്ങളോടെ കഴിഞ്ഞ മാർച്ചിൽ തുറന്നുകൊടുത്ത നവീകരിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി (എസി) റോഡിൽ വെള്ളം കയറി. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ റോഡിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ഇതോടെ കുട്ടനാട്ടിലൂടെയുള്ള ഈ പ്രധാന പാതയിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.752 കോടിയിലധികം രൂപ ചെലവഴിച്ച് ആധുനിക രീതിയിലാണ് എസി റോഡിന്റെ പുനർനിർമാണം നടത്തിയത്. പ്രളയജലം സുഗമമായി ഒഴുകിപ്പോകാൻ മേൽപ്പാലങ്ങളും ഫ്ലൈഓവറുകളും കോസ്‌വേകളും നിർമിച്ചിരുന്നെങ്കിലും നിലവിലെ ശക്തമായ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ ഇവയ്ക്കായില്ല.
കിടങ്ങറ, പൂവം, കോരവളവ്, മങ്കൊമ്പ് ബ്ലോക്ക് ജംങ്ഷൻ, ഒന്നാംകര, പള്ളിക്കൂട്ടുമ്മ എന്നീ ഭാഗങ്ങളിലാണ് റോഡിൽ വെള്ളം കയറിയിരിക്കുന്നത്. പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ നിന്നുള്ള പ്രളയജലം കുട്ടനാട്ടിലേക്ക് ഇരച്ചെത്തിയതാണ് റോഡ് മുങ്ങാൻ കാരണമായത്. ചെറിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നിലവിൽ കെഎസ്ആർടിസി ബസുകളും ലോറികളും മാത്രമാണ് വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിലൂടെ സർവീസ് നടത്തുന്നത്.
വെള്ളം കയറാൻ സാധ്യതയുള്ള പല നിർണായക ഭാഗങ്ങളും ആവശ്യത്തിന് ഉയർത്താതെയാണ് നിർമാണം പൂർത്തിയാക്കിയതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കൂടുതൽ ഫ്ലൈഓവറുകൾ വേണമെന്ന തങ്ങളുടെ ശാസ്ത്രീയമായ ആവശ്യങ്ങൾ അധികൃതർ അവഗണിച്ചതാണ് കോടിക്കണക്കിന് രൂപ മുടക്കി നിർമിച്ച പുതിയ റോഡ് ആദ്യത്തെ കനത്ത മഴയിൽ തന്നെ മുങ്ങാൻ കാരണമെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
കുട്ടനാട്ടിലെ പ്രളയതീവ്രത കുറയ്ക്കുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയുടെയും തണ്ണീർമുക്കം ബണ്ടിന്റെയും ഷട്ടറുകൾ പൂർണ്ണമായി തുറന്നുവിട്ടിട്ടുണ്ട്. ജില്ലയിൽ അടിയന്തര കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും, സാഹചര്യം നിരീക്ഷിക്കാൻ റവന്യൂ-ദുരന്തനിവാരണ സേനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Key Words : AC Road Flood

COMMENTS