കൊച്ചി : ലക്ഷദ്വീപിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമാക്കാൻ പുതിയ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ. കൊച്ചി നെടുമ്പാശേരി അന്താരാഷ...
കൊച്ചി : ലക്ഷദ്വീപിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമാക്കാൻ പുതിയ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ. കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും.
കരയിലും വെള്ളത്തിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫിബിയൻ വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി അഗത്തിയിൽ നടക്കുന്ന ചടങ്ങിൽ സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ലക്ഷദ്വീപിലെ ടൂറിസത്തിനും ദ്വീപുകളിലേക്കുള്ള ഗതാഗത സൗകര്യങ്ങൾക്കും പുതിയ സർവീസ് വലിയ കരുത്താകുമെന്നാണ് പ്രതീക്ഷ.
പൈലറ്റും ക്യാബിൻ ക്രൂവും ഉൾപ്പെടെ ഒരേസമയം 20 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ആംഫിബിയൻ വിമാനങ്ങളാണ് സർവീസിനായി സജ്ജമാക്കിയിരിക്കുന്നത്. കരയിലും ജലത്തിലും ഇറങ്ങാനുള്ള ശേഷിയുള്ളതിനാൽ ദ്വീപുകൾക്കിടയിലെ യാത്ര കൂടുതൽ എളുപ്പമാകും. ആദ്യഘട്ടത്തിൽ കവരത്തി, കൽപ്പേനി, അഗത്തി, കടമത്ത്, കിൽത്താൻ എന്നീ പ്രധാന ദ്വീപുകളെ ബന്ധിപ്പിച്ചാണ് സർവീസ് നടത്തുക. പിന്നീട് കൂടുതൽ ദ്വീപുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി. സർവീസിന് മുന്നോടിയായുള്ള അവസാനഘട്ട പരീക്ഷണപ്പറക്കൽ കഴിഞ്ഞ വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ലക്ഷദ്വീപിലേക്കുള്ള യാത്രാസമയം കുറയ്ക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനും പുതിയ സീപ്ലെയിൻ സർവീസ് സഹായകമാകുമെന്നാണ് വിലയിരുത്തൽ. ദ്വീപുകളുടെ വിനോദസഞ്ചാര മേഖലയ്ക്ക് ഇത് പുതിയ ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Key Words : Sea Plane, Kochi , Lakshadweep

COMMENTS