തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ടെത്താനുള്ള പ്രാഥമിക ചർച്ചകൾ കോൺഗ്രസ് ദേശീയ നേതൃത്വം സജീവമാക്കി. നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫ...
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ടെത്താനുള്ള പ്രാഥമിക ചർച്ചകൾ കോൺഗ്രസ് ദേശീയ നേതൃത്വം സജീവമാക്കി. നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫ് പുതിയ യുഡിഎഫ് മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റതിനെ തുടർന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങൾ ഊർജിതമാക്കിയത്.
'ഒരാൾക്ക് ഒരു പദവി' എന്ന പാർട്ടി നയത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം പദവി ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി തിരുവനന്തപുരത്തെത്തി മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കളുടെ അഭിപ്രായങ്ങൾ നേതൃത്വം തേടിയിട്ടുണ്ട്.
എന്നാൽ, പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ 'ഒരാൾക്ക് ഒരു പദവി' എന്ന നിബന്ധന കർശനമായി പാലിക്കേണ്ടതില്ലെന്ന വിലയിരുത്തലിലാണ് നിലവിൽ പാർട്ടി നേതൃത്വം. വിദേശത്തുള്ള രാഹുൽ ഗാന്ധി മടങ്ങിയെത്തിയ ശേഷം അന്തിമ ചർച്ചകൾ ഉണ്ടാകുമെന്നാണ് വിവരം.പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹനാൻ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവരുടെ പേരുകൾക്കാണ് നിലവിൽ മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്.
എഐസിസി നേതൃത്വവുമായി അടുത്ത ബന്ധമുള്ള കൊടിക്കുന്നിൽ സുരേഷിനെ ഒരു ദളിത് നേതാവെന്ന പരിഗണനയിലും സജീവമായി പരിഗണിക്കുന്നുണ്ട്. ഇവർക്ക് പുറമെ എം.പിമാരായ ഷാഫി പറമ്പിൽ, ആന്റോ ആന്റണി, കൂടാതെ ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി തുടങ്ങിയ നേതാക്കളുടെ പേരുകളും വിവിധ ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായി ചർച്ചകളിൽ ഉയർന്നു വരുന്നുണ്ട്.
Key Words : Rahul Gandhi, KPCC

COMMENTS