ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷകളിലെ ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനായുള്ള കടുത്ത ശിക്ഷാ വ്യവസ്ഥകൾ അടങ്ങിയ പരീക്ഷാ നിയമഭേദഗ...
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷകളിലെ ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനായുള്ള കടുത്ത ശിക്ഷാ വ്യവസ്ഥകൾ അടങ്ങിയ പരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനുള്ള നിയമം കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള 'പൊതുപരീക്ഷാ (അന്യായമാർഗങ്ങളുടെ തടയൽ) ഭേദഗതി ബിൽ' പ്രതിപക്ഷ ബഹളത്തിനിടയിൽ ശബ്ദവോട്ടോടെയാണ് സഭ പാസാക്കിയത്.
രാജ്യവ്യാപകമായി ഉയർന്ന പരീക്ഷാ ക്രമക്കേട് പരാതികളുടെയും വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം. പുതിയ ഭേദഗതി പ്രകാരം പരീക്ഷാ ക്രമക്കേടുകളിൽ ഏർപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ശിക്ഷാ കാലാവധിയും പിഴത്തുകയും വൻതോതിൽ വർദ്ധിപ്പിച്ചു.
പരീക്ഷാ തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സംഘടിത മാഫിയകൾക്ക് കുറഞ്ഞത് 7 വർഷം മുതൽ പരമാവധി 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. വ്യക്തിഗത കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ 5 മുതൽ 10 വർഷം വരെയാക്കി ഉയർത്തി.സംഘടിത കുറ്റകൃത്യങ്ങൾക്ക് 10 കോടി രൂപ വരെയാണ് പിഴ ഈടാക്കുക. വ്യക്തികൾക്കുള്ള പിഴത്തുക 50 ലക്ഷം രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കോ ഏജൻസികൾക്കോ 5 കോടി രൂപ വരെ പിഴ ചുമത്താനും പരീക്ഷാ നടത്തിപ്പിൽ നിന്ന് 8 വർഷത്തേക്ക് വിലക്കാനും ഭേദഗതിയിൽ വ്യവസ്ഥയുണ്ട്.
കേസുകളുടെ അന്വേഷണം രണ്ടു മാസത്തിനകം പൂർത്തിയാക്കണമെന്നും വിചാരണ വേഗത്തിലാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാമെന്നും ബില്ലിൽ വ്യക്തമാക്കുന്നു. ചോദ്യപ്പേപ്പർ ചോർത്തൽ, ഒ.എം.ആർ ഷീറ്റുകളിൽ തിരിമറി നടത്തൽ, വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിക്കൽ ഉൾപ്പെടെ 15 തരം ക്രമക്കേടുകൾ ഈ നിയമത്തിന്റെ പരിധിയിൽ വരും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അവതരിപ്പിച്ച ബിൽ ലോക്സഭയുടെ അംഗീകാരം നേടിയതോടെ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് അയക്കും.
Key Words : Lok Sabha, Examination Act Amendment Bill

COMMENTS