തിരുവനന്തപുരം: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു ഉയർത്തിയ പരാതികളിൽ ഒടുവിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി നേരിട്ട് കൂടിക്കാഴ്ച നടത...
തിരുവനന്തപുരം: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു ഉയർത്തിയ പരാതികളിൽ ഒടുവിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.
തങ്ങളുടെ എല്ലാ ആശങ്കകളും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയതായും ഇനി ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഞങ്ങളുടെ സർക്കാർ ആണെന്നും ഞങ്ങളുടെ മുഖ്യമന്ത്രി ആണെന്നും പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തൃപ്തനാണെന്നും അറിയിച്ചു.
സർക്കാർ എന്ത് തീരുമാനം എടുക്കും എന്നത് മുൻകൂട്ടി പറയാനാകില്ല. കെ എസ് യുവിന്റെ താല്പര്യം പരിഗണിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് വിശ്വാസം. സർക്കാരിനെതിരെ കെഎസ്‌യു തുറന്ന പോരിലേക്ക് എന്ന് വ്യാഖ്യാനിക്കരുതെന്നും തീരുമാനം എന്ത് എന്ന് മുൻകൂട്ടി പറഞ്ഞ് ഒരു അഭിപ്രായം പറയാനില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്. നേരത്തെ പരാതിപ്പെടാൻ എത്തിയിട്ടും മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ലെന്നായിരുന്നു കെ.എസ്.യുവിന്റെ പ്രധാന പരാതി. കൊച്ചിയിലെ എസ്.എച്ച് കോളേജിൽ നടന്ന പരിപാടിക്കിടെ അലോഷ്യസ് സേവ്യറെ കണ്ടിട്ടും മുഖ്യമന്ത്രി മുഖം കൊടുക്കാതെ പോയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടിക്കാഴ്ച നടന്നത്.
Key Words : KSU, Aloysius Xavier , CM VD Satheesan

COMMENTS