ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി നടൻ ദുൽഖർ സൽമാൻ രംഗത്തെത്തി. രാജ്യത്തെ വിദ്യാഭ്യാസ മ...
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി നടൻ ദുൽഖർ സൽമാൻ രംഗത്തെത്തി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളിലും പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരത്തോട് അനുഭാവം പ്രകടിപ്പിച്ചാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ താരം തന്റെ പ്രതികരണം അറിയിച്ചത്. ജനകീയ വിഷയങ്ങളിൽ സിനിമാ താരങ്ങൾ പുലർത്തുന്ന മൗനത്തിനെതിരെ വിമർശനം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ദുൽഖറിന്റെ ഈ തുറന്നുപറച്ചിൽ.
ജന്തർ മന്തറിൽ നടക്കുന്നത് എല്ലാവരും ഒരുനിമിഷം നിന്ന് ചിന്തിക്കാനും വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കാനും കാര്യങ്ങൾ മനസ്സിലാക്കാനുമുള്ള വലിയൊരു ഓർമ്മപ്പെടുത്തലാണെന്ന് ദുൽഖർ സൽമാൻ കുറിച്ചു. വിദ്യാഭ്യാസം എന്നത് എപ്പോഴും പ്രത്യാശയുടെയും പുതിയ അവസരങ്ങളുടെയും പ്രതീകമാണ്. എന്നാൽ അതേ പ്രത്യാശ നഷ്ടപ്പെട്ട് നാളെയെക്കുറിച്ച് വലിയ അനിശ്ചിതത്വത്തിൽ യുവതലമുറ നിലനിൽക്കുന്നത് ഏതൊരാളുടെയും കരളലിയിക്കുന്ന കാഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വന്തം ഭാവി അനിശ്ചിതത്വത്തിലായതിന്റെ പേരിൽ ചില വിദ്യാർത്ഥികൾ ജീവിതം തന്നെ അവസാനിപ്പിക്കാൻ മുതിരുന്നത് കാണുമ്പോൾ വലിയ സങ്കടം തോന്നുന്നുണ്ടെന്ന് വ്യക്തമാക്കിയ താരം, മക്കളുടെ മെച്ചപ്പെട്ട നാളെയ്ക്കായി കടക്കെണിയിലായി കഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന തിരിച്ചറിയണമെന്നും അഭ്യർത്ഥിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കും നിലപാടുകൾക്കുമപ്പുറം ഇതൊരു കൂട്ടം മനുഷ്യരുടെ സ്വപ്നങ്ങളുടെ പ്രശ്നമാണ്. പരസ്പര വിഭജനങ്ങളെക്കാളും അക്രമങ്ങളെക്കാളും എപ്പോഴും ശക്തി കൂടുതൽ സമാധാനപരമായ ധാരണകൾക്കാണ്. അതിനാൽ അധികാരികളുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലും അനുകമ്പയോടുകൂടിയ തീരുമാനങ്ങളും ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി സമരം കടുപ്പിക്കുന്നതിനിടെ ദുൽഖർ സൽമാൻ വ്യക്തമാക്കിയ നിലപാട് വലിയ വാർത്താപ്രാധാന്യമാണ് നേടുന്നത്. മോഹൻലാൽ-സുചിത്ര ദമ്പതികളുടെ മകൾ വിസ്മയ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖർ നേരത്തെ തന്നെ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
Key Words : CJP, Dulquer Salmaan, CJP protest


COMMENTS