കൊച്ചി: നടിമാരായ ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ എന്നിവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് നടി അൻസിബ ഹസൻ ഹൈക്കോടതിയെ സമീപിച്ചു...
കൊച്ചി: നടിമാരായ ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ എന്നിവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് നടി അൻസിബ ഹസൻ ഹൈക്കോടതിയെ സമീപിച്ചു. എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കഴിയില്ലെന്ന എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് അൻസിബയുടെ ഹർജി.
യൂട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരെ അപകീർത്തികരവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ അശ്ലീല പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പശ്ചാത്തലത്തിൽ, ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയതായും ഹർജിയിൽ ആരോപിക്കുന്നു.നേരത്തെ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും മാനനഷ്ടക്കേസ് മാത്രമേ നിലനിൽക്കൂ എന്നായിരുന്നു പോലീസിന്റെ നിലപാട്. തുടർന്ന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും സ്ത്രീത്വത്തെ അപമാനിച്ചതായി പ്രഥമദൃഷ്ട്യാ കാണുന്നില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
പോലീസ് കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി, മാനനഷ്ടക്കേസിലെ നടപടിക്രമങ്ങളുടെ ഭാഗമായി മൊഴി നൽകാൻ അൻസിബയോട് ഓഗസ്റ്റ് 29-ന് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.അതേസമയം, അൻസിബ 'അമ്മ' സംഘടനയുടെ അഡ്ഹോക് കമ്മിറ്റി അംഗമല്ലെന്നും വ്യക്തിപരമായ പ്രതികാരം തീർക്കാനാണ് ഹർജി നൽകുന്നതെന്നും ആരോപിച്ച് ശ്വേതാ മേനോൻ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
Key Words : Case, Lakshmipriya, Shweta Menon, Ansiba Hasan , High Court

COMMENTS