കൊച്ചി: ആഴ്ചകൾ നീണ്ട ആഭ്യന്തര തർക്കങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ, ശ്വേത മേനോൻ പ്രസിഡന്റായുള്ള മലയാള ചലച്ചിത്ര താരസംഘടനയായ 'അമ്മ...
സംഘടനയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കണക്കുകൾ കൃത്യമായി അംഗങ്ങളെ ബോധിപ്പിക്കുമെന്നും, സുതാര്യമായ രീതിയിലായിരിക്കും മുന്നോട്ടുള്ള പ്രവർത്തനങ്ങളെന്നും ഭരണസമിതി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ കടുത്ത തർക്കങ്ങളെ തുടർന്ന് ശ്വേത മേനോനും ഭരണസമിതിയും രാജി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് നടൻ രമേശ് പിഷാരടി കൺവീനറായി സംഘടനയുടെ താൽക്കാലിക ചുമതലകൾക്കായി ഒരു അഡ്ഹോക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. എണ്ണമറ്റ വിവാദങ്ങൾക്കൊടുവിൽ, താൻ ഔദ്യോഗികമായി രാജിക്കത്ത് നൽകിയിട്ടില്ലെന്നും ബൈലോ പ്രകാരം നിലവിലെ കമ്മിറ്റിക്ക് തുടരാൻ അവകാശമുണ്ടെന്നും കാണിച്ച് ശ്വേത മേനോൻ എറണാകുളം മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കോടതി സ്റ്റേ അനുവദിച്ചതോടെയാണ് രമേശ് പിഷാരടി കൺവീനർ സ്ഥാനം രാജിവെച്ചതും ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് വീണ്ടും പ്രവർത്തന ചുമതലകൾ ഏറ്റെടുക്കാൻ വഴിതുറന്നതും.
ഭരണസമിതി പ്രവർത്തനം പുനരാരംഭിച്ചെങ്കിലും സംഘടനയ്ക്കുള്ളിലെ ഭിന്നത പൂർണ്ണമായും ഒടുങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ നടിമാരായ അൻസിബ ഹസൻ, മാലാ പാർവതി, ഉഷ ഹസീന എന്നിവർ ശ്വേത മേനോനും കമ്മിറ്റിക്കുമെതിരെ ഗുരുതരമായ സാമ്പത്തിക-വർഗീയ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നടിമാരായ രേവതി, പത്മപ്രിയ എന്നിവർ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയും ചെയ്തു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം നിഷേധിച്ച ശ്വേത മേനോൻ, ചില താല്പര്യക്കാരുടെ നേതൃത്വത്തിൽ സംഘടനയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങളാണ് കോടതി ഇടപെടലിലൂടെ തടഞ്ഞതെന്ന് വ്യക്തമാക്കി. അഡ്ഹോക് കമ്മിറ്റി സ്റ്റേ ചെയ്തതിനെതിരെയും, കേസിൽ കക്ഷി ചേരുന്നതിനായി അൻസിബ ഹസൻ നൽകിയ അപേക്ഷയിൻമേലും കോടതിയിൽ വാദം തുടരുകയാണ്. എറണാകുളം മുൻസിഫ് കോടതി കേസ് കൂടുതൽ വാദത്തിനായി ജൂലൈ 27-ലേക്ക് മാറ്റിയിരിക്കുകയാണ്. ഈ ദിവസത്തെ കോടതി നിലപാടുകളും വിധിയുമായിരിക്കും 'അമ്മ'യുടെ വരുംദിവസങ്ങളിലെ മുന്നോട്ടുള്ള പ്രയാണത്തിൽ നിർണായകമാവുക.
Key Words : AMMA, Shweta Menon

COMMENTS