ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായക വ്യാപാര കരാർ അടുത്തയാഴ്ച ആദ്യം ഒപ്പിട്ടേക്കുമെന്ന് റിപ്പോർട്ട്. ഈ കരാർ പ്രകാരം അമേരിക്ക ...
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായക വ്യാപാര കരാർ അടുത്തയാഴ്ച ആദ്യം ഒപ്പിട്ടേക്കുമെന്ന് റിപ്പോർട്ട്. ഈ കരാർ പ്രകാരം അമേരിക്ക പരസ്പരമുള്ള താരിഫുകൾ 18 ശതമാനമായി കുറയ്ക്കും, പകരം ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുകയും ഏകദേശം 500 ബില്യൺ യുഎസ് ഡോളറിന്റെ ഊർജ്ജ-സാങ്കേതിക ഉൽപ്പന്നങ്ങൾ അമേരിക്കയിൽ നിന്ന് വാങ്ങാൻ സമ്മതിക്കുകയും ചെയ്യുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട് .
കരാറിൽ ഒപ്പിടുന്നതിനായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ ഡൽഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാർ സംബന്ധിച്ച ചർച്ചകളിൽ സുതാര്യതയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കരാറിൻ്റെ പൂർണ്ണരൂപം പിന്നീട് പുറത്തുവിടുമെന്ന് സർക്കാർ അറിയിച്ചു. അതേസമയം, ഇന്ത്യയിലെ ക്ഷീര-മത്സ്യമേഖലയെയും കർഷകരെയും അമേരിക്കൻ കയറ്റുമതിയിൽ നിന്ന് പൂർണ്ണമായും സംരക്ഷിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 2025-ൽ ഒമാൻ, യുകെ, ന്യൂസിലാൻഡ്, യൂറോപ്യൻ യൂണിയൻ എന്നിവയുമായി ഒപ്പിട്ട കരാറുകളിലും ഇന്ത്യ വിട്ടുവീഴ്ചകൾ ചെയ്തിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച രാത്രി ട്രൂത്ത് സോഷ്യലിലൂടെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആണ് ഈ കരാർ പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030-ഓടെ 500 ബില്യൺ ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായാണ് ഇതിനെ കാണുന്നത്. കാർഷിക, ക്ഷീര മേഖലകളിൽ അമേരിക്ക കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ടതിനാലാണ് ഈ കരാർ വൈകിയിരുന്നത്. എന്നാൽ ഇത്തരം വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
Key Words : India-US Trade Deal


COMMENTS