തിരുവനന്തപുരം : വിവര സാങ്കേതിക മേഖലയിൽ 2031നകം പത്തു ലക്ഷം തൊഴിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഐ ടി വ...
തിരുവനന്തപുരം : വിവര സാങ്കേതിക മേഖലയിൽ 2031നകം പത്തു ലക്ഷം തൊഴിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഐ ടി വിപണിയുടെ പത്തു ശതമാനം കേരളത്തിന്‍റേതാകണമെന്നും ഇതിനുതകുന്ന തരത്തിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്‍ററുകളുടെ എണ്ണം 120ലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷൻ 2031 ൻ്റെ ഭാഗമായി ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സംഘടിപ്പിച്ച "റീകോഡ് കേരള 2025 ഐ ടി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അടിസ്ഥാന സൗകര്യ വികസനം മുതൽ നൈപുണ്യ വികസനംവരെയുള്ള മേഖലകളിൽ വേറിട്ട കാഴ്ച്ചപ്പാടോടെ ചർച്ച ചെയ്യണം. സംസ്ഥാനത്തെ ഐ ടി സ്ഥലസൗകര്യം മൂന്ന് കോടി ചതുരശ്ര അടിയായി വർദ്ധിപ്പിക്കണം. ഭൂമിലഭ്യതയിലുള്ള പരിമിതി കണക്കിലെടുത്ത് ഐ ടി മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ലാൻഡ് പൂളിംഗ് മാതൃകയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡാറ്റ സെന്‍ററുകൾ, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചർ സൈറ്റുകൾ, സാറ്റലൈറ്റ് ഐ.ടി പാർക്കുകൾ എന്നിവ സംസ്ഥാനത്ത് ഉണ്ടാകണം. ഊർജ വിനിയോഗം, നിർമാണം തുടങ്ങിയ മേഖലകളിൽ സുസ്ഥിര വികസന മാതൃകകൾ പിന്തുടരണം. ഐ.ടി. രംഗത്ത് നൈപുണ്യം സിദ്ധിച്ച പത്ത് ലക്ഷം യുവജനങ്ങളെ വാർത്തെടുക്കുക, അഞ്ച് ലക്ഷം ഉന്നത തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഗ്ലോബൽ കേപ്പബിലിറ്റി സെന്‍ററുകളിൽ രണ്ട് ലക്ഷം പേർക്ക് തൊഴിൽ എന്നി സാധ്യമാകുന്ന വിധത്തിൽ, വ്യത്യസ്തങ്ങളായ സ്ഥാപനങ്ങൾക്ക് രൂപം നൽകാനാകണം. കേരള ഫ്യൂച്ചർ ടെക്നോളജി മിഷൻ, കേരള സെമികോൺ മിഷൻ, കേരള എ.ഐ. മിഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്ക് രൂപം നൽകണമെന്ന നിർദ്ദേശം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭൂപരിഷ്കരണത്തിലും വിദ്യാഭ്യാസത്തിലും കാഴ്ച വച്ച കേരള മോഡൽ മറ്റു രംഗങ്ങളിലും സംസ്ഥാനം പിന്തുടരുകയാണ്. രാജ്യത്തെ ആദ്യത്തെ ടെക്നോപാർക്കും , ഇലക്ട്രോണിക്സ് പ്രൊഡക്ഷൻ കമ്പനിയും കേരളത്തിലാണ് ആരംഭിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയും, ഡിജിറ്റൽ സയൻസ് പാർക്കും സ്ഥാപിച്ചു. 2016ൽ 300 സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 6400 ആണ്. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. 2021-നും 23-നും ഇടയിൽ സ്റ്റാർട്ടപ്പ് മേഖലയിൽ 254% വളർച്ചയാണ് ഉണ്ടായത്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് സ്ഥാപിക്കപ്പെട്ടതും ഇവിടെയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് 6000 കോടി രൂപയുടെ നിക്ഷേപമാണ് സ്റ്റാർട്ടപ്പുകൾ മുഖേന കേരളത്തിൽ എത്തിയത്. 900-ൽ അധികം ആശയങ്ങൾക്ക് പ്രാരംഭ ഘട്ട ധനസഹായമായി 50 കോടി രൂപ അനുവദിക്കാനായി - മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഐടി കയറ്റുമതി ഒരു ലക്ഷം കോടിയോട് അടുക്കുകയാണ്. നിലവിൽ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ഒന്നര ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. 2016 മുതൽ 66000 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ആകെ ഐ.ടി. കയറ്റുമതി 2016 ൽ 34123 കോടി രൂപയായിരുന്നു. ഇപ്പോൾ 90,000 കോടിയോളം അധികമായി വർദ്ധിച്ചു - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Key Words: Job Offer, Chief Minister Pinarayi Vijayan


COMMENTS