Modi is a good friend, looking forward to seeing him, Trump immediately asks the European Union to impose 100 percent tax on India
വാഷിംഗ്ടൺ: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും ചർച്ചകൾ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. തൻ്റെ "വളരെ നല്ല സുഹൃത്ത്" ആയ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി ഏർപ്പെടുത്തിയതിനൊപ്പം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ചുമത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
"ഞാൻ എപ്പോഴും സുഹൃത്തായിരിക്കും. ഞാൻ എപ്പോഴും മോദിയുമായി സുഹൃത്തായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. ഞാൻ എപ്പോഴും സുഹൃത്തായിരിക്കും, പക്ഷേ ഈ പ്രത്യേക നിമിഷത്തിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ എനിക്ക് ഇഷ്ടപ്പെടുന്നില്ല. എങ്കിലും ഇന്ത്യയും യുഎസും തമ്മിൽ വളരെ പ്രത്യേകമായ ബന്ധമാണുള്ളത്. വിഷമിക്കാൻ ഒന്നുമില്ല. ചിലപ്പോഴൊക്കെ ഞങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാറുണ്ട്." - ട്രംപ് പറഞ്ഞു.
'ഇന്ത്യയെയും റഷ്യയെയും ചൈനക്ക് നഷ്ടപ്പെട്ടു' എന്ന തന്റെ മുൻ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, അങ്ങനെ സംഭവിച്ചതായി താൻ കരുതുന്നില്ലെന്നും ട്രംപ് മറുപടി നൽകി.
പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനകളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഊഷ്മളമായി പ്രതികരിച്ചു.
റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളായ ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ 100 ശതമാനം വരെ താരിഫ് ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനോട് (ഇയു) ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യക്കുമേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ നീക്കം.
റഷ്യക്ക് വരുമാനം ലഭിക്കുന്നത് തടയുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാൻ വാഷിംഗ്ടണിൽ ചേർന്ന മുതിർന്ന യുഎസ്-ഇയു ഉദ്യോഗസ്ഥരുടെ യോഗത്തിലേക്ക് ടെലിഫോണിൽ വിളിച്ചാണ് ട്രംപ് ഈ അസാധാരണമായ ആവശ്യം ഉന്നയിച്ചതെന്ന് 'ദി ഫിനാൻഷ്യൽ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. "ഞങ്ങൾ ഇത് ചെയ്യാൻ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ യൂറോപ്യൻ പങ്കാളികൾ ഞങ്ങളോടൊപ്പം ചേർന്നാൽ മാത്രമേ ഇത് സാധ്യമാകൂ," ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
യൂറോപ്യൻ യൂണിയൻ ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ ഏർപ്പെടുത്തുന്ന താരിഫുകൾക്ക് തുല്യമായ താരിഫുകൾ യുഎസ്സും ചുമത്താൻ തയ്യാറാണെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിലവിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% താരിഫും ചൈനീസ് കയറ്റുമതിക്ക് 30% താരിഫും ട്രംപ് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ നീക്കത്തിലൂടെ ഇരു രാജ്യങ്ങൾക്കുമേലുള്ള അമേരിക്കൻ നികുതി വർദ്ധിക്കാൻ സാധ്യതയുണ്ട്.
ചൈന റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുന്നത് വരെ കനത്ത താരിഫുകൾ തുടരണമെന്നാണ് പ്രസിഡന്റിന്റെ നിലപാട്. റഷ്യയുടെ എണ്ണ വിൽക്കാൻ മറ്റ് മാർഗ്ഗങ്ങൾ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു.
ട്രംപിന്റെ നിരാശ
അധികാരമേറ്റാൽ മണിക്കൂറുകൾക്കുള്ളിൽ യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാമെന്ന് ട്രംപ് മുൻപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, സമാധാനം സ്ഥാപിക്കുന്നതിലുള്ള വർധിച്ചുവരുന്ന നിരാശയാണ് ഈ പുതിയ നീക്കത്തിന് പിന്നിൽ. ഞായറാഴ്ച റഷ്യ യുക്രെയ്ന് നേരെ നടത്തിയ കനത്ത വ്യോമാക്രമണത്തിന് പിന്നാലെ റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, നിലവിൽ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരെ മാത്രമാണ് യുഎസ് "ദ്വിതീയ ഉപരോധങ്ങൾ" ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം, ചൈനയെ റഷ്യൻ എണ്ണ വ്യാപാരത്തിന്റെ പേരിൽ പ്രത്യേകമായി ലക്ഷ്യമിട്ടിട്ടില്ല.
നേരത്തെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ട്രംപ് വലിയ തോതിൽ താരിഫുകൾ വർദ്ധിപ്പിച്ചിരുന്നുവെങ്കിലും, വിപണിയിൽ ഉണ്ടായ കടുത്ത തിരിച്ചടി കാരണം പിന്നീട് അത് പിൻവലിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ട്രംപിന്റെ പുതിയ നിർദ്ദേശങ്ങൾ വരുന്നത്.
ഇന്ത്യയും യുഎസ്സും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും നല്ലൊരു തീരുമാനത്തിലെത്തുമെന്നും ട്രംപ് ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
Summary: Modi is a good friend, looking forward to seeing him, Trump immediately asks the European Union to impose 100 percent tax on India


COMMENTS