Hamas reportedly agrees to 60-day ceasefire in Gaza, now ball in Netanyahu's court, 10 hostages will be released temporarily, Israel security minister
എന്‍ പ്രഭാകരന്‍
60 ദിവസത്തെ വെടിനിറുത്തലിനാണ് ധാരണയായിരിക്കുന്നത്. ഇതോടൊപ്പം ജീവിച്ചിരിക്കുന്ന 10 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം ജീവപര്യന്തം തടവ് അനുഭവിക്കുന്ന 150 ഹമാസ് ഭീകരരെ ഇസ്രായേല്‍ വിട്ടുകൊടുക്കണം. ഇതിനൊപ്പം ഗാസയില്‍ മാനുഷിക സഹായമെത്തിക്കുന്നതിനെ ഇസ്രായേല്‍ എതിര്‍ക്കാനും പാടില്ലെന്നു ഉടമ്പടിയില്‍ പറയുന്നു.
ഇപ്പോള്‍ മേശപ്പുറത്തുള്ള നിര്‍ദ്ദേശത്തില്‍ ഇസ്രായേല്‍ ഗാസ മുനമ്പിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ 60 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുകയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര കരാറിലെത്താനുള്ള ഒരു പാതയായി വെടിനിറുത്തലിനെ കാണുകയും ചെയ്യുമെന്ന് ഒരു ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് നേരത്തേ മുന്നോട്ടുവച്ച നിര്‍ദ്ദേശവുമായി 98 ശതമാനവും യോജിക്കുന്നതാണ് പുതിയ ധാരണയെന്നും റോയിട്ടേഴ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി, പലസ്തീന്‍ വിഭാഗങ്ങള്‍, ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് മന്ത്രി, ഹമാസ് പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നല്കുന്നതാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഇതേസമയം, ഗാസയില്‍ താല്‍ക്കാലിക സന്ധിയില്‍ എത്താനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ പറഞ്ഞു. ഒരു ഭാഗിക ഇടപാടിന് പ്രധാനമന്ത്രി നെതന്യാഹുവിനെ അനുവദിക്കില്ലെന്നു ബെന്‍-ഗ്വിര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
തീവ്ര വലതുപക്ഷക്കാരനായ ബെന്‍-ഗ്വിറും അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ചും സഖ്യത്തില്‍ നിന്ന് പിന്മാറിയാല്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ തകരും. അതിനാല്‍ നെതന്യാഹു എന്തു നിലപാടെടുക്കുമെന്നു കണ്ടറിയണം.
ബന്ദികളെ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് ഖത്തര്‍ പ്രധാനമന്ത്രി തിങ്കളാഴ്ച ഈജിപ്തിലെത്തി മധ്യസ്ഥരുമായി ചര്‍ച്ച നടത്തി. പുതുക്കിയ വെടിനിര്‍ത്തല്‍ ഉടമ്പടി പലസ്തീന്‍ വിഭാഗങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ ഈജിപ്തില്‍ നിന്നും ഖത്തറില്‍ നിന്നും ഹമാസിന് ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേസമയം ഹമാസ് പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവശേഷിച്ച ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിക്കലും ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണ്ണമായും പിന്‍വാങ്ങലും പുതിയ ഉടമ്പടി രേഖയില്‍ ഉള്‍പ്പെടുന്നു. ഇത് ഹമാസും ഇസ്രായേലും ഒരുപോലെ അംഗീകരിച്ചാല്‍ മാത്രമേ വെടിനിറുത്തല്‍ സാധ്യമാകൂ. ഹമാസിന്റെ പ്രതിനിധി സംഘം കെയ്റോയില്‍ തുടരണമെന്ന് ഈജിപ്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ ബന്ദികളെയും ഒറ്റയടിക്ക് മോചിപ്പിക്കുന്ന സമഗ്രമായ കരാര്‍ മാത്രമേ ഇസ്രായേല്‍ അംഗീകരിക്കുകയുള്ളൂവെന്ന് ശനിയാഴ്ച രാത്രി പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞിരുന്നു. ഘട്ടം ഘട്ടമായുള്ള വെടിനിര്‍ത്തല്‍-ബന്ദി ഉടമ്പടിയിലാണ് ഹമാസിനു താത്പര്യം.


COMMENTS