: Disciplinary action will be recommended against the women police for false allegation on stealing a missing phone
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇല്ലാത്ത ഫോണ്‍ മോഷണത്തിന്റെ പേരില്‍ നടുറോഡില്‍ മൂന്നാം ക്‌ളാസുകാരിയുടെ മുന്നിലിട്ട് അച്ഛനെ ഉടുവസ്ത്രം ഉയര്‍ത്തി പരിശോധിച്ച വനിതാ പൊലീസുകാര്‍ക്കെതിരേ നടപടിക്കു ശുപാര്‍ശവരും. ബാലാവകാശ കമ്മിഷന്‍ സംഭവത്തില്‍ ഇടപെട്ടതോടെയാണ് പൊലീസുകാര്‍ കുടുങ്ങുമെന്ന് ഉറപ്പായത്.
പൊലീസുകാരിയുടെ ചോദ്യം ചെയ്യലില്‍ ഭയന്നു കരഞ്ഞ പെണ്‍കുഞ്ഞിനെ അവഗണിച്ചാണ്, വനിതാ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട, പിങ്ക് പൊലീസിന്റെ പരാക്രമം.
ഊരുപൊയ്ക കോട്ടറ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ടാപ്പിംഗ് തൊഴിലാളിയായ ജയചന്ദ്രനും മകള്‍ക്കുമാണ് പൊലീസില്‍ നിന്നു വളരെ മോശമായ അനുഭവം ഉണ്ടായത്.
ഐഎസ് ആര്‍ ഒയിലേക്കു റോക്കറ്റ് ഭാഗം കൊണ്ടുപോകുന്ന കൂറ്റന്‍ വാഹനം കാണാനെത്തിയതായിരുന്നു ജയചന്ദ്രനും മകളും. ഇരുവരും പൊലീസ് വാഹനത്തിനടുത്താണ് നിന്നത്. ട്രാഫിക് നിയന്ത്രിക്കുന്ന ജോലിയിലായിരുന്നു പൊലീസ്.
ഇതിനിടെ, തന്റെ ഫോണ്‍ കളഞ്ഞുപോയെന്നും അതു ജയചന്ദ്രന്‍ എടുത്തുവെന്നുമാണ് ഒരു തെളിവുമില്ലാതെ പൊലീസുകാരി ആരോപിച്ചത്. താന്‍ ഫോണ്‍ എടുത്തിട്ടില്ലെന്ന് ജയചന്ദ്രന്‍ പറഞ്ഞപ്പോള്‍ പൊലീസുകാരി എട്ടു വയസ്സുള്ള കുട്ടിക്കു നേരേ തിരിഞ്ഞു. അച്ഛന്‍ എടുത്തു തന്ന ഫോണ്‍ എവിടെയെന്നു ചോദിച്ചു പൊലീസുകാരി കുട്ടിക്കു നേരേ തിരിഞ്ഞു. കുട്ടി ഭയന്നു കരഞ്ഞുവെങ്കിലും പൊലീസുകാരിയുടെ മനസ്സലിഞ്ഞില്ല.
ഫോണ്‍ എടുത്തിട്ടില്ലെന്നു ജയചന്ദ്രന്‍ വിനീതനായി പറഞ്ഞുവെങ്കിലും പൊലീസ് അതു വിശ്വസിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നു നടുറോഡില്‍ ജയചന്ദ്രന്റെ വസ്ത്രം ഉയര്‍ത്തി പരിശോധിച്ചു. ആള്‍ക്കൂട്ടം കണ്ട് ഗതാഗതം നിയന്ത്രിക്കുന്ന തിരക്കില്‍ നിന്ന മറ്റു പൊലീസുകാര്‍ എത്തി മോഷ്ടിക്കപ്പെട്ടെന്നു പറഞ്ഞ ഫോണിലേക്കു വിളിച്ചു. ഫോണ്‍ കാറില്‍ തന്നെ പൊലീസുകാരിയുടെ ബാഗില്‍ ശബ്ദിച്ചു. ഇതോടെ, ജയചന്ദ്രനോട് ഒരു ക്ഷമാപണം പോലും പറയാതെയും കരയുന്ന കുഞ്ഞിനെ അവഗണിച്ചും വനിതാ പൊലീസുകാര്‍ സ്ഥലം വിട്ടു.
സംഭവം കണ്ടുനിന്ന നാട്ടുകാര്‍ പകര്‍ത്തിയ ക്‌ളിപ്പിംഗ് വ്യാപകമായി പ്രചരിച്ചതോടെ ബാലാവകാശ കമ്മിഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇടപെടുകയായിരുന്നു.
ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ വീട്ടിലെത്തി കുഞ്ഞിന്റെ മൊഴി എടുത്തു. കുട്ടിക്ക് എത്രയും പെട്ടെന്നു കൗണ്‍സലിങ് നല്കാന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോട് ബാലാവകശാ കമ്മിഷന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
പിന്നാലെ ആറ്റിങ്ങല്‍ ക്രൈം എസ് ഐ ബിനിമോളുടെ നേതൃത്വത്തില്‍ പൊലീസുകാരും വീട്ടിലെത്തി കുട്ടിയുടെയും അച്ഛന്റെയും മൊഴി രേഖപ്പെടുത്തി.
കുട്ടിയെയും അച്ഛനെയും പൊതു നിരത്തില്‍ അരമണിക്കൂറോളം മാനസികമായി പീഡിപ്പിച്ചതിന് ഉന്നത അധികൃതര്‍ക്കു റിപ്പോര്‍ട്ടു നല്കുമെന്ന് ആറ്റിങ്ങല്‍ ഡിവൈ എസ് പി സുനീഷ് ബാബു പറഞ്ഞു.
സിവില്‍ പൊലീസ് ഓഫീസര്‍ രജിതയാണ് തന്നെ മാനസികമായി പീഡിപ്പിച്ചതെന്ന് ജയചന്ദ്രന്‍ പറഞ്ഞു. ഉന്നത പൊലീസ് അധികൃതര്‍ക്കു പരാതി നല്കുമെന്ന് ജയചന്ദ്രന്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവത്തിന്റെ നിജ സ്ഥിതി പരിശോധിക്കുകയാണെന്ന് ജില്ലാ പൊലീസ് മേധാവി പി കെ മധുവും വ്യക്തമാക്കി. ആരും ഇതുവരെ പരാതി നല്കിയിട്ടില്ലെന്നും പരാതി വരുന്ന മുറയ്ക്കു നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.ഏതാനും ദിവസം മുന്‍പ് ആറ്റിങ്ങലില്‍ മാല മോഷണം നടത്തിയതും മൊബൈല്‍ ഫോണ്‍ കടയില്‍ കയറി മോഷണം നടത്തിയതും തന്റെ രൂപസാദൃശ്യമുള്ള ആളാണെന്നു കൂടി പൊലീസുകാര്‍ പറഞ്ഞതും ജയചന്ദ്രനെ ഏറെ അപമാനിതനാക്കി.
മുന്‍പ് നാട്ടില്‍ ഒരു വിവാഹ ചടങ്ങിനു വന്ന യുവാക്കളില്‍ ഒരാളുടെ ഫോണ്‍ ജയചന്ദ്രനു കളഞ്ഞുകിട്ടിയിരുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു പരിചയമില്ലാത്ത ജയചന്ദ്രന്‍ അതിലേക്കു തുടരെ വന്ന കോളിന്റെ നമ്പര്‍ നോക്കി സ്വന്തം ഫോണില്‍ നിന്നു തിരികെ വിളിച്ചാണ് ഫോണിന്റെ ഉടമയ്ക്ക് അതു തിരിച്ചുകൊടുത്തത്.
അന്ന് യുവാക്കള്‍ ജയചന്ദ്രന് പാരിതോഷികവും നല്കിയാണ് മടങ്ങിയത്. അങ്ങനെ സത്യസന്ധത കാട്ടിയ ചെറുപ്പക്കാരനെയാണ് ഇല്ലാത്ത ഫോണ്‍ മോഷണത്തിന്റെ പേരില്‍ പൊലീസുകാരികള്‍ അരമണിക്കൂറോളം നടുറോഡില്‍ ഭയുന്ന കരയുന്ന കുഞ്ഞിന്റെ മുന്നിലിട്ടു പീഡിപ്പിച്ചത്.
COMMENTS